കിടപ്പ് രോഗികളുടെ ക്ഷേമ പെന്‍ഷനില്‍ നിന്നും സിപിഐ നിര്‍ബന്ധിത പിരിവ് നടത്തി എന്ന വാര്‍ത്ത വസ്തുതകള്‍ വളച്ചൊടിച്ചത്. കൊല്ലം ജില്ലയിലെ അഞ്ചല്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് സിപിഐ നേതാവിന്റെ നേതൃത്വത്തില്‍ നിര്‍ബന്ധിത പിരിവ് നടത്തി എന്ന തരത്തില്‍ വാര്‍ത്ത വന്നത്. ഇരുപത്തഞ്ചോളം കിടപ്പുരോഗികളുടെ ക്ഷേമപെന്‍ഷനില്‍ നിന്നാണ് പാര്‍ട്ടി നേതാക്കള്‍ നിര്‍ബന്ധമായി പണം വാങ്ങിയത് എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍, നേരത്തേ പാര്‍ട്ടി മെമ്ബര്‍ഷിപ്പ് കാമ്ബയിന്റെ ഭാഗമായി രസീത് നല്കിയവരില് നിന്നും പെന്ഷന് വാങ്ങുന്നതിനിടെയാണ് വിവാദം ഉണ്ടായത്. അവശ ജനവിഭാഗങ്ങളുടെ പെന്‍ഷനില്‍ നിന്നും നിര്ബന്ധിതയി പണം പിരിക്കുന്നു എന്ന ആരോപണവുമായി ഒരുവിഭാഗം നാട്ടുകാര്‍ രംഗത്ത് വരികയായിരുന്നു. നിര്‍ബന്ധിത പിരിവ് നടത്തി എന്ന് ആരോപിക്കുന്നവര്‍ പോലും പാര്‍ട്ടി ഫണ്ടിന്റെ രസീത് തെളിവായി കാട്ടുന്നുണ്ട്. നൂറ് രൂപയാണ് രസീതില്‍ എഴുതിയിട്ടുള്ളത്.
ഡിസംബര്‍ 31ന് സിപിഐ പാര്‍ട്ടി ഫണ്ട് ക്ലോസ് ചെയ്തിരുന്നു. എന്നാല്‍ അന്ന് നേരിട്ട് കണ്ട പലരും പെന്ഷന് കിട്ടുമ്ബോള് പണം നല്‍കാം എന്നറിയിച്ചതനുസരിച്ചാണ് ലൈബ്രറിയില്‍ വെച്ച് ഇന്ന് പെന്ഷന് വിതരണം ആരംഭിച്ചപ്പോള്‍ പണം വാങ്ങിയത്. എന്നാല്‍ നേരത്തേ രസീത് നല്‍കാതിരുന്ന ചില കിടപ്പു രോഗികളുടെ ബന്ധുക്കള്‍ക്ക് രസീത് നല്കി പണം വാങ്ങിയതാണ് വിവാദമായത്. കിടപ്പിലായ ആളുകള്‍ക്ക് അവര്‍ നേരത്തേ നിശ്ചയിച്ച് നല്കുന്ന ആളിന് പെന്ഷന് തുക കൈമാറുകയാണ് പതിവ്. ഇതനുസരിച്ച് എത്തിയ ചില ആളുകളില്‍ നിന്നും പണം വാങ്ങിയതോടെയാണ് വിവാദം ഉണ്ടായത്.
സിപിഐ നേതാവും ഗ്രാമപഞ്ചായത്തംഗവുമായ വര്‍ഗീസിന്റെ നേതൃത്വത്തിലാണ് പിരിവ് നടന്നത്. കഴിഞ്ഞ കുറേക്കാലമായി വര്‍ഗീസ് ഗ്രാമപഞ്ചായത്ത് അംഗമാണ്. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സിപിഐ അഞ്ചല്‍ മണ്ഡലം കമ്മിറ്റി അംഗവുമാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പെന്ഷന് വിതരണവും നടന്നത്. പെന്ഷന് തുക വീടുകളില്‍ എത്തിച്ച് നല്‍കണം എന്നാണ് ചട്ടമെങ്കിലും എല്ലാ വീടുകളിലും പെന്ഷന് എത്തിച്ച് നല്കാന് ദിവസങ്ങള്‍ എടുക്കും. അതിനാല്‍ മിക്ക ഇടങ്ങളിലും ഒരു പൊതു സ്ഥലം നിശ്ചയിച്ച് പെന്ഷന് ഗുണഭോക്താക്കള്‍ അവിടെ എത്തി പണം വാങ്ങുന്നതാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക