പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്ന് ബിജെപി എംപി ഉദയ് പ്രതാപ് സിങ്. കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ ബില്ലിനെതിരെ പ്രത്യക്ഷ നിലപാട് സ്വീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം.മധ്യപ്രദേശിലെ ഹോഷങ്കാബാദ് എംപിയാണ് ഉദയ് പ്രതാപ് സിങ്.
നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ല. എതിര്‍ക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരിനെ ഭരണഘടനയുടെ 356 വകുപ്പ് പ്രകാരം പിരിച്ചുവിടാന്‍ സാധിക്കും. രാഷ്ട്രപതിക്ക് ഇക്കാര്യത്തില്‍ പ്രത്യേക അധികാരമുണ്ടെന്നും ഉദയ് പ്രതാപ് സിങ് പറഞ്ഞു.
കേരളം, പഞ്ചാബ്, ഛത്തീസ്ഗഡ് തുടങ്ങി ഒട്ടേറെ സംസ്ഥാനങ്ങളില്‍ പുതിയ നിയമത്തിനെതിരെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ബിജെപി എംപിയുടെ പ്രതികരണം. നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. സമാനമായ രീതിയില്‍ മറ്റു ചില സംസ്ഥാനങ്ങള്‍ പ്രമേയം പാസാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കേരള നിയമസഭയുടെ നടപടിക്കെതിരെ കേന്ദ്രമന്ത്രിമാരും ബിജെപിയും ശക്തമായ ഭാഷയില്‍ രംഗത്തുവന്നിരുന്നു. പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന് എന്നീ രാജ്യങ്ങളില്‍ നിന്ന് വന്ന മുസ്ലിങ്ങളല്ലാത്ത അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതാണ് പുതിയ നിയമം. മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നത് വിവേചനമാണെന്നും മുസ്ലിങ്ങളെ മാത്രം ഒഴിവാക്കിയത് അംഗീകരിക്കില്ലെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക