പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബി.ജെ.പി നടത്തുന്ന ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായി വീട്ടിലെത്തിയ ബി.ജെ.പി നേതാക്കളില്‍ നിന്ന് ലഘുലേഖ സ്വീകരിച്ച എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയുടെ നടപടി വിവാദമായി. ലഘുലേഖ സ്വീകരിക്കുന്ന ഫോട്ടോ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ നാസര്‍ ഫൈസി കൂടത്തായിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.
നാസര്‍ ഫൈസി കൂടത്തായിക്കെതിരെ നടപടി വേണമെന്ന ആവശ്യം സമസ്തയില്‍ ശക്തമായി. ബി.ജെ.പി നേതാക്കളെ വീട്ടില്‍ സ്വീകരിക്കുകയും പൗരത്വ നിയമത്തിന് അനുകൂലമായ ലഘുലേഘ സ്വീകരിച്ച് ഫോട്ടോ എടുക്കാന്‍ നിന്നു കൊടുക്കുകയും ചെയ്ത നടപടി സമുദായത്തെയും സംഘടനയെയും ഒറ്റുകൊടുത്തതിന് തുല്യമാണെന്ന വികാരം സംഘടനയിലുണ്ട്.
ഇതിനെ തുടര്‍ന്ന് നാസര്‍ ഫൈസി വിശദീകരണവുമായി രംഗത്തെത്തി. വീട്ടിലെത്തിയവരോട് കാണിക്കുന്ന ആദിത്യമര്യാദയാണ് ബി.ജെ.പിക്കാരോട് കാണിച്ചതെന്നാണ് നാസര്‍ ഫൈസി കൂടത്തായിയുടെ വിശദീകരണം.
‘വിഷയം അങ്ങുമിങ്ങും സംസാരിച്ചു. അവസാനം ഒരു ലഘുലേഖ നല്കിയപ്പോള് അത് വാങ്ങുന്ന മര്യാദ കാണിച്ചു .അത് ഫോട്ടോ എടുത്തു. ശേഷം ഞാന്‍ അവരെ വിളിക്കുകയും നിങ്ങള്‍ വീട്ടില്‍ വന്നപ്പോള്‍ എന്റെ മര്യാദയും ആഥിത്യ സ്വഭാവവും ഞാന്‍ കാണിച്ചു. എന്നാല്‍ നിങ്ങള്‍ എടുത്ത ഫോട്ടോ പ്രചരണത്തിന് ഉപയോഗിക്കുന്നത് എനിക്ക് സമ്മതമല്ലെന്നു തീര്‍ത്ത് പറഞ്ഞു.
ഇത് അതിനല്ലെന്നും ഒരു കാരണത്താലും സംഘടനാ പ്രചരണത്തിനോ മറ്റോ ഉപയോഗിക്കില്ലെന്നും അവര്‍ ഉറപ്പു തന്നു (ഇതിന്റെ ഫോണ്‍ റിക്കോര്‍ഡ് ഉണ്ട്). പക്ഷേ ഈ ഫോട്ടോ അവര്‍ പ്രചരണത്തിന് ഉപയോഗപ്പെടുത്തിയതായി കാണുന്നു. അത് തികച്ചും വഞ്ചനാപരമാണ്. അതിലെ വിയോജിപ്പ് ഇന്ന് തന്നെ എസ്.കെ.എസ്.എസ്.എഫിന്റെ ന്റെ എസ്.കെ.ഐ.സി.ആര് ലൈവില്‍ ഞാന്‍ അറിയിക്കുകയും ചെയ്തു.ഫാഷിസത്തോട് ഒരു കോംപ്രമൈസും ഉണ്ടായിക്കൂടാ എന്നത് ഉറച്ച നിലപാട് തന്നെയാണ്’- നാസര്‍ ഫൈസി വിശദീകരിക്കുന്നു.
സമസ്തയുടെ ഖതീബുമാരുടെ സംഘടനാ നേതാവും എസ്.വെെ.എസ് സംസ്ഥാന സെക്രട്ടറിയുമാണ് നാസര്‍ ഫൈസി. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ നേരത്തെയും നാസര്‍ ഫൈസിക്കെതിരെ സംഘടനയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക