കൊല്ലം: ഫോര്മലിനൊന്നും കലരാന്‍ ഇടയില്ലാത്ത കായല്‍ മീന്‍ വില്‍ക്കാനുള്ള ശ്രമത്തിലാണ് കൊല്ലത്തെ മീൻ മാർക്കറ്റിലെ മത്സ്യ വില്പന കാരി. മെഡിക്കല്‍ കോളജിലെ പഠന മുറികളിലും മോര്‍ച്ചറികളിലും മാത്രമായിരുന്നു മുമ്പൊക്കെ ഫോര്‍മലിന്റെ ഗന്ധവും പേരും നിറഞ്ഞു നിന്നിരുന്നത്.
ഇപ്പോള്‍ അതു മത്സ്യച്ചന്തകളിലെ ചര്‍ച്ചാവിഷയമായി. രാത്രി മുഴുവന്‍ തിരമാലകളോടു മല്ലിട്ടു പുലര്‍ച്ചെ രണ്ടു കുട്ട മീനുമായി കരയിലെത്തുന്നവര്ക്കു പോലും ഇപ്പോള്‍ കച്ചവടം ഇല്ല.
വെള്ളത്തില്‍നിന്നു പിടിച്ചിട്ടു മണിക്കൂറുകളേ ആയിട്ടുള്ളൂ എങ്കിലും ജനത്തിനു പേടിയാണ്- ആ മീനിലും ഫോര്‍മലിനും അമോണിയയും ചേര്‍ത്തിട്ടുണ്ടോ എന്ന്.
ഈ ഫോര്മലിനെയും അമോണിയയെയും ഇത്രയ്ക്കു പേടിക്കേണ്ടതുണ്ടോ.. പേടിക്കണം എന്നു തന്നെയാണു ഡോക്ടര്‍മാര്‍ പറയുന്നത്.
മൃതശരീരം അഴുകാതെ സൂക്ഷിക്കാനായി ഉപയോഗിക്കുന്ന രാസവസ്തുവാണു ഫോമാല്‍ഡിഹൈഡ്.
ദൗര്‍ഭാഗ്യവശാല്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കു വില്പനയ്ക്കായെത്തിക്കുന്ന മത്സ്യം അഴുകാതിരിക്കുവാനും ഇതേ രാസവസ്തു തന്നെയാണ് ഉപയോഗിക്കുന്നത്.
ഇതു വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഫോമാല്‍ഡിഹൈഡ് കാന്‍സറുണ്ടാക്കുന്ന വസ്തുവാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ശ്വസിക്കുകയോ ത്വക്കുമായി സ്പര്‍ശിക്കുകയോ ചെയ്താല്‍ പോലും അലര്‍ജിക്കു കാരണമാകും. ഭക്ഷണത്തിലൂടെ ഉള്ളിലെത്തിയാല്‍ ശരീരത്തിലെ ഡിഎന്‍എ ഘടകങ്ങളുമായി പ്രതിപ്രവര്‍ത്തിച്ചു കാന്‍സറിനു കാരണമാകും.
100-120 മില്ലിഗ്രാം വരെ ശരീരത്തിനുള്ളിലെത്തുന്നതു മരണത്തിനു തന്നെ കാരണമാകാം. ഫോമാല്‍ഡിഹൈഡ് നേര്‍പ്പിച്ചാണു മത്സ്യം അഴുകാതിരിക്കുവാന്‍ ഉപയോഗിക്കുന്നത്. എങ്കിലും കാന്‍സറിനുള്ള സാധ്യത ഏറെയാണ്.
നല്ല മീന്‍ എങ്ങനെ തിരഞ്ഞെടുക്കണം എന്നതിലെ അജ്ഞത പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്നുണ്ട്.ഗുണനിലവാരമില്ലാത്ത, ഭക്ഷ്യയോഗ്യമല്ലാത്ത മീനിനെ ചില ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം.
ചെകിളപ്പൂക്കളുടെയും കണ്ണിന്റെയും നിറവ്യത്യാസം, തൊലിപ്പുറത്തെ മിനുമിനുപ്പു നഷ്ടപ്പെടല്‍, ദുര്‍ഗന്ധത്തോടെ ദ്രാവകം തൊലിപ്പുറത്തു പ്രത്യക്ഷപ്പെടുക, മാംസത്തിനു നിറവ്യത്യാസം ഉണ്ടാവുകയും സുതാര്യത നഷ്ടപ്പെടുകയും ചെയ്യുക, മാംസം കൂടുതല്‍ മൃദുവാകുകയും മാംസപാളികള്‍ അടര്‍ന്നുമാറുകയും ചെയ്യുക, തനതായ ഗന്ധത്തിനുപകരം ദുര്‍ഗന്ധമുണ്ടാകുക എന്നിവയുണ്ടെങ്കില്‍ ചീത്ത മത്സ്യമെന്ന് ഉറപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക