കാല്‍നൂറ്റാണ്ടോളം ലക്ഷക്കണക്കിന് യാത്രക്കാരുമായി ഓടിയ ഡീസല്‍ എന്ജിന് ഇനി ആക്രിക്കടയിലേക്ക്. ഇന്ത്യന്‍ റെയില്‍വേയുടെ 18687 എന്ന നമ്പറില്‍ കേരളത്തിലൂടെ ഓടിയ എക്സ്പ്രസ് തീവണ്ടി എന്ജിന് പൊളിച്ചുനീക്കി.
2016-ല്‍ കണ്ണൂര്‍-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ പാളം മാറ്റിയിടലിനിടെ തോട്ടിലേക്കു വീണ ഈ എന്ജിന് പിന്നീട് ഉപയോഗിച്ചിരുന്നില്ല. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് യാര്‍ഡിലായിരുന്നു പൊളിച്ചുമാറ്റല്‍. 2200 കുതിര ശക്തിയുള്ള എന്ജിന് ഭാഗങ്ങളും 4000 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ ടാങ്കും ആക്രിക്കടയിലെത്തി. തമിഴ്നാട്ടിലെ ഒരു കമ്പനിയാണ് ഇരുമ്പുവിലയ്ക്കു വാങ്ങിയത്.
ഈ റോഡ് ലോക്കൊ ഷെഡില്‍ നിന്ന് എന്‍ജിനിയറിങ് വിഭാഗം പരിശോധിച്ച് ഇത് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തിയ ശേഷമാണ് വില്‍പ്പനയ്ക്കു വെച്ചത്. 2016 ജൂലായ് അഞ്ച്, ചൊവ്വാഴ്ച പുലര്‍ച്ചെ നല്ല മഴയുള്ള സമയം. അഞ്ചിന് പുറപ്പെടാനുള്ള കണ്ണൂര്‍-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ പാളം മാറ്റിയിടുന്നതിനിടെ അപകടമുണ്ടായി.
മഴകാരണം ഷണ്ടിങ് വിഭാഗവും ലോക്കോപൈലറ്റും സിഗ്നല്‍ കണ്ടില്ല. സൈഡ് എന്‍ഡ് തകര്‍ത്ത് ഈ എന്ജിന് തോട്ടിലേക്ക് വീണു. കാബിന് മുകളിലായ നിലയില്‍ വീണതിനാല്‍ ലോക്കോപൈലറ്റ് രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക