പൗരത്വ നിയമത്തിനെതിരെ ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്നു സമരം ചെയ്യുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. യോജിച്ചുളള സമരത്തിന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ 13ന് ഡല്‍ഹിയില്‍ യോഗം ചേരുമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
പൗരത്വ നിയമത്തെ എതിര്‍ക്കുന്നെങ്കിലും ബംഗാളില്‍ സിപിഎം തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം സമരത്തിനില്ലന്നും അതേപോലെ സിപിഎമ്മുമായി യോജിച്ച സമരം വേണ്ടന്നാണ് കെപിസിസിയുടെ നിലപാട് എന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡ് അതിന് എതിരല്ല. ഓരോ സംസ്ഥാനത്തിനും സ്വന്തം നിലപാടുകള്‍ സ്വീകരിക്കാന്‍ അവകാശമുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ കെപിസിസി പുനസംഘടന സമയബന്ധിതമായി തീര്‍ക്കും.
ഭരണം പരാജയമാണെന്നു കണ്ടപ്പോള്‍ മതത്തിന്റെ പേരില്‍ ഭാരതത്തെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മതേതര രാജ്യമായ ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ പൗരത്വം നിശ്ചയിക്കുന്നത് ആപത്താണ്. ഭിന്നിപ്പിച്ചും തമ്മില്‍ തല്ലിച്ചും ഭരിക്കുക എന്നത് ബ്രിട്ടീഷുകാരുടെ തന്ത്രമാണ്. അതാണ് ഇവിടെ ബിജെപിയും പരീക്ഷിക്കുന്നത്. പൗരത്വ നിയമം രാജ്യത്തെ ഭയാനകമായ അവസ്ഥയില്‍ എത്തിച്ചു. ജെഎന്‍യുവിലെ അക്രമം ഭീകരാക്രമണത്തിനു തുല്യമാണ്. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഹിന്ദുരക്ഷാദള്‍ അല്‍ ഖായിദ ഭീകരവാദികള്‍ക്ക് തുല്യമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക