ടെഹ്റാന്: ഇറാഖിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് മേല്‍ ഇറാന് നടത്തിയ ആക്രമങ്ങളില്‍ പ്രതികരിച്ച് ഇറാന് പരമോന്നത നേതാവ് അയത്തുള്ള അലി ഖമെനെയ്.
ഇറാന് പ്രതികാരം ആരംഭിച്ചുവെന്നും അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് മേല്‍ നടന്ന ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ വിജയകരമായിരുന്നുവെന്നും ഖമെനെയ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അമേരിക്കയുടെ മുഖത്താണ് തങ്ങള്‍ പ്രഹരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇതുകൊണ്ട് മതിയാകില്ലെന്നും അമേരിക്കയെ നേരിടാന്‍ ഇറാന് സജ്ജമാണെന്നും ഖമെനെയ് വ്യക്തമാക്കി. പ്രദേശത്തുള്ള ‘ദുഷിച്ച’ അമേരിക്കന്‍ സാന്നിദ്ധ്യം അവസാനിക്കേണ്ട സമയമായെന്നും ഖമെനെയ് ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ രഹസ്യസേനാ തലവന്‍ ഖാസിം സൊലൈമാനി, ‘ധീരനും, മഹാനുമായ യോദ്ധാവാണെ’ന്നും അദ്ദേഹം നമ്മുടെയെല്ലാം സുഹൃത്തായിരുന്നുവെന്നും അദ്ദേഹം ഇറാനിയന്‍ ജനതയോടായി പറഞ്ഞു.
രണ്ട് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഇറാന് നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ മരണപ്പെട്ടത് 80 അമേരിക്കക്കാരെന്നാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്.
അന്താരാഷ്ട്ര മാദ്ധ്യമമായ ‘അല്‍ ജസീറ’യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് സൈനിക കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്നും വിവരമുണ്ട്.
എന്നാല്‍ ആക്രമണത്തില്‍ ആരും മരണപ്പെട്ടിട്ടില്ല എന്നാണ് അമേരിക്ക പ്രതികരിച്ചിരിക്കുന്നത്.
30 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ പ്രയോഗിച്ചതെന്നാണ് ടെഹ്റാന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ഒന്നുപോലും അമേരിക്കയ്ക്ക് തടുക്കാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ജനുവരി മൂന്നിന് ഇറാനിയന്‍ രഹസ്യസേനയായ ഖുദ്സ് ഫോഴ്സസ് തലവന്‍ ഖാസിം സൊലൈമാനി ഉള്‍പ്പെടെയുള്ളവരെ ഡ്രോണ്‍ ആക്രമണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തിയതിന് പകരമായാണ് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഇറാന് പ്രതികരിച്ചു.
ഇറാനിലെ ഒരു ദേശീയ വാര്‍ത്താ ചാനലിലാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത വന്നത്. കൂടുതല്‍ ആക്രമണങ്ങള്‍ ഒഴിവാക്കാനായി അമേരിക്ക തങ്ങളുടെ സൈന്യത്തെ തിരിച്ചുവിളിക്കണമെന്നും ഇറാന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക