രാജ്യം കടന്നു പോകുന്നത് ദുർഘടമായ അവസ്ഥയിലൂടെ ആണെന്നും സമാധാനം പുനഃ സ്ഥാപിക്കുക എന്നത് മാത്രമാകണം ലക്ഷ്യമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ.
പൗരത്വ ഭേദഗതി നിയമം ഭരണഘടനാ പരമാണെന്നു വിധിക്കണം എന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിർണായക തീരുമാനം.
‘രാജ്യം ആപത്കരമായ ഘട്ടത്തിലൂടെയാണു കടന്നു പോകുന്നത്. സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴികൾ തേടുകയാണ് ഇപ്പോൾ വേണ്ടത്. ഇത്തരം ഹർജികൾ യാതൊരു തരത്തിലുള്ള ഗുണവും കൊണ്ടുവരില്ല.
പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ ഇത്തരം ഉത്തരവ് കോടതികൾ പുറപ്പെടുവിക്കേണ്ട കാര്യമില്ലെന്ന് നിയമം പഠിക്കുന്നവർക്ക് മനസ്സിലാകുന്ന കാര്യമാണ്’ എന്ന് അഭിഭാഷകന് വിനീത് ദണ്ഡ സമർപ്പിച്ച ഹർജി പരിഗണിക്കവേ ബോബ്ഡെ നിരീക്ഷിച്ചു.
പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്നും പ്രതിഷേധിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്നുമായിരുന്നു വിനീത് ദണ്ഡയുടെ ആവശ്യം.
അസത്യം പ്രചരിപ്പിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെ മാതൃകപരമായ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികള്‍ ജനുവരി 23-നാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
ഹൈക്കോടതികളില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നു കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക