സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന സേനാംഗങ്ങളോടും കുടുംബങ്ങളോടും ആദരവോട് കൂടി പെരുമാറണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. ഇവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ താമസം വരുത്താതെ ചെയ്തു കൊടുക്കണമെന്നും നിര്‍ദേശമുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് പുറമേ സി.ആര്.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, സി.ഐ.എസ്എ.ഫ് തുടങ്ങിയ അര്‍ധ സൈനിക വിഭാഗങ്ങളിലുളളവരും കുടുംബാംഗങ്ങളും സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുമ്പോള്‍ സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഇവര്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.
സേനാംഗങ്ങളും കുടുംബാംഗങ്ങളും ഓഫീസിലെത്തിയാല്‍ ആദരവോടു കൂടി പെരുമാറണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഐ.എ.എസ് ഇറക്കിയിരിക്കുന്ന സര്‍ക്കുലറില്‍ പറയുന്നു. അതിര്‍ത്തിയില്‍ പ്രതികൂല സാഹചര്യങ്ങളില്‍ രാജ്യസുരക്ഷക്ക് വേണ്ടി ജീവന് പണയം വെക്കുന്നവരാണ് ജവാന്മാര്. കുടുംബത്തിന്റെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വളരെക്കുറച്ച് സമയം മാത്രമേ ഇവര്‍ക്ക് ലഭിക്കൂ. ഇവരുടെ ആവശ്യങ്ങളിലധികവും സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെടുന്നവയാണെന്നും സര്‍ക്കുലറില്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നല്കാന് സര്‍ക്കാര്‍ കടപ്പെട്ടിരിക്കുന്നു.
സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന സേനാംഗങ്ങളുടേയും കുടുംബാഗങ്ങളുടേയും ആവശ്യങ്ങള്‍ പെട്ടെന്ന് തന്നെ നിറവേറ്റി കൊടുക്കുകയും ചെയ്യണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. എല്ലാ വകുപ്പ് തലവന്മാര്ക്കും കലക്ടര്‍മാര്‍ക്കും കോര്‍പ്പറേഷനുകളുടേയും മുനിസിപ്പാലിറ്റികളുടേയും സെക്രട്ടറിമാര്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക