ഡല്‍ഹി: ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി ഇങ്ങനെ പറഞ്ഞത്.
ട്രംപിനും കുടുംബത്തിനും പ്രധാനമന്ത്രി പുതുവത്സരാശംസകള്‍ നേര്‍ന്നതായും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
‘വിശ്വാസം, പരസ്പര ബഹുമാനം, ധാരണ എന്നിവയില്‍ അധിഷ്ഠിതമായ ഇന്ത്യ-യുഎസ് ബന്ധം ശക്തിയില്‍ നിന്നു ശക്തിയിലേക്ക് വളര്‍ന്നു’ എന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ‘കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതില്‍ കൈവരിച്ച സുപ്രധാന പുരോഗതി പ്രധാനമന്ത്രി എടുത്തുപറഞ്ഞു, പരസ്പരം താത്പര്യമുള്ള എല്ലാ മേഖലകളിലും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് പ്രസിഡന്റ് ട്രംപുമായി തുടര്‍ന്നും പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു’ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ-യുഎസ് ബന്ധത്തിലെ നേട്ടങ്ങളില്‍ ട്രംപ് സംതൃപ്തി പ്രകടിപ്പിക്കുകയും ഉഭയകക്ഷി സഹകരണം കൂടുതല്‍ ആഴത്തിലാക്കാനുള്ള സന്നദ്ധത ആവര്‍ത്തിക്കുകയും ചെയ്തതായും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പുതുവര്‍ഷത്തില്‍ ഇന്ത്യയിലെ ജനങ്ങളുടെ അഭിവൃദ്ധിക്കും പുരോഗതിക്കും അദ്ദേഹം ആശംസകള്‍ നേരുകയും ചെയ്തതായും സര്‍ക്കാര്‍ പറഞ്ഞു.
ഇറാന്- യുഎസ് പോരിനിടെ മധ്യപൂര്‍വ ദേശത്ത് സംഘര്‍ഷസാധ്യത നിലനില്‍ക്കെയാണ് നരേന്ദ്ര മോദിയും ഡൊണള്‍ഡ് ട്രംപും തമ്മിലുള്ള ഫോണ്‍ സംഭാഷണം.
സ്ഥിതി ഗുരുതരമാകാതിരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നും സംയമനം വേണമെന്നും ഇന്ത്യ നിലപാട് അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുമായും ഇറാന് വിദേശകാര്യ മന്ത്രി ജാവേദ് സരിഫുമായും ചര്‍ച്ച നടത്തുകയും ഇന്ത്യയുടെ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക