ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടാമെന്ന് വിചാരിക്കേണ്ടെന്നും ആ കളി ഇവിടെ ചെലവാകില്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന് തുറന്നടിച്ചു. ആര്.എസ്.എസുകാരായ ഗവര്‍ണര്‍മാരെ നിയമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. സ്വയം ആധികാരമുള്ള ഒരു സര്‍ക്കാരല്ല കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍. അതിന്റെ പൂര്‍ണ നിയന്ത്രണം ആര്.എസ്.എസിന്റെ കൈയിലാണ്. ആര്.എസ്.എസ് നിര്‍ദ്ദേശിക്കുന്നവരെയാണ് ഗവര്‍ണര്‍മാരായി ഓരോ സംസ്ഥാനങ്ങളിലും കേന്ദ്രം നിയമിക്കുന്നത്.
ഭരണഘടനാതീത ശക്തിയായി കേന്ദ്രസര്‍ക്കാരില്‍ ആര്.എസ്.എസ് പിടിമുറുക്കിയിരിക്കുകയാണ്. ആര്.എസ്.എസ് താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് ആര്.എസ്.എസുകാരായ ഗവര്‍ണര്‍മാരുടെ ചുമതലയാണ്. അതാണ് ആരിഫ് മുഹമ്മദ് ഖാനും ചെയ്യുന്നത്. കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കോണ്‍ഗ്രസിന്റെ കാലത്തും ഇത്തരം പ്രവണതകള്‍ ഉണ്ടായിരുന്നു.
എന്നാല്‍, അതിനെക്കാളൊക്കെ പതിന്മടങ്ങാണ് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍. ആരിഫ് മുഹമ്മദ് ഖാന് അടുത്ത കാലത്ത് ബി.ജെ.പിയിലെത്തിയ ആളാണ്. ആ ഉത്സാഹവും ആവേശവുമാണ് ഈ കാണിക്കുന്നതെല്ലാം. പുത്തനച്ചി പുരപുറം തൂക്കുമെന്ന് കേട്ടിട്ടില്ലേ എന്നും വിജയരാഘവന് പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക