മലയാളികളെ ഒരുപാടു ചിരിപ്പിച്ച ഷാജി പാപ്പനെ സമ്മാനിച്ച മിഥുൻ മാനുവൽ തോമസിന്റെ രചനയിലും സംവിധാനമികവിലും രൂപപ്പെട്ട ഒരു സൈക്കളോജിക്കൽ ത്രില്ലർ സിനിമയാണ് അഞ്ചാം പാതിരാ.
സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയ മികച്ച ത്രില്ലർ സിനിമകളുടെ കൂട്ടത്തിൽ ഒന്നായി അഞ്ചാം പാതിരായെ ഉൾപ്പെടുത്താം. ത്രില്ലർ വിഭാഗത്തിലുള്ള സിനിമ ആദ്യമായാണ് മിഥുൻ ചെയ്യുന്നത്.
സീരിയൽ കില്ലർമാരുടെയും റിപ്പർമാരുടെയും കഥ പല രീതിയിലും പല തരത്തിലും സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ അഞ്ചാം പാതിരയിലെ സീരിയൽ കില്ലർ വ്യത്യസ്തനാണ്. അയാളുടെ ഇരകളെല്ലാം പൊലീസുകാരാണ്.
തെളിവുകൾ ഒന്നും ബാക്കി വയ്ക്കാതെ പൊലീസുകാരെ കിഡ്നാപ്പ് ചെയ്താണ് കൊലകൾ നടത്തുന്നത്. കൊലപാതകത്തിനുള്ള കാരണവും കൊലയാളിയും അറിയപ്പെടാതെ നില്കുന്നു.
കേസ് അന്വേഷിക്കാനും കുറ്റവാളി ആരാണെന്ന് കണ്ടെത്താനും പൊലീസ് വകുപ്പിനെ സഹായിക്കുന്ന സൈക്കോളജിസ്റ്റ് അൻവർ ഹുസൈന്റെ കണ്ടെത്തലുകളാണ് കഥയിൽ നിർണായകമാകുന്നത്.
ആധുനിക സാങ്കേതികവിദ്യകളെയെല്ലാം കബളിപ്പിച്ച് കൊല നടത്തുന്ന കുറ്റവാളിയെ കണ്ടെത്താൻ പൊലീസ് നടത്തുന്ന അന്വേഷണമാണ് ഈ സിനിമ.
പൊലീസിനെ സഹായിക്കുന്ന ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. കുഞ്ചാക്കോ ബോബൻ ഉൾപ്പടെയുള്ള താരനിരയുടെ അഭിനയ മികവും സുഷിൻ ശ്യാമിന്റെ സംഗീതവും ചിത്രത്തിന്റെ പ്രധാന ഘടകമാണ്.
പൊലീസുകാരായി ജിനു ജോസഫും ഉണ്ണിമായയും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. തന്റെ ഹാക്കിങ് കഴിവുകൾ ഒരിക്കലും നല്ല കാര്യത്തിനായി ഉപയോഗിക്കാത്ത ഒരു സൈബർകുറ്റവാളിയുടെ വേഷത്തിലെത്തുന്ന ശ്രീനാഥ് ഭാസിയും മികച്ച രീതിയിൽ കഥാപാത്രത്തെ കൈകാര്യം ചെയ്തിട്ടുണ്ട്.
ഇന്ദ്രൻസ്, സുധീഷ്, ഹരികൃഷ്ണന്, ജാഫര്‍ ഇടുക്കി, ഷറഫുദ്ദീൻ, അഭിറാം, മാത്യു, അസീം ജമാല്‍, ദിവ്യ ഗോപിനാഥ്, നന്ദന വര്‍മ തുടങ്ങിയവർ മികച്ചരീതിയിൽ വേഷങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഒരു സസ്പെൻസ് ത്രില്ലര്‍ സിനിമയിലെ പ്രധാന ഘടകങ്ങളാണ് രചനയും സംവിധാനവും ഛായാഗ്രഹണവും. ഇവ മൂന്നും വേണ്ട രീതിയിൽ സമ്മേളിച്ചതാണ് അഞ്ചാം പാതിരയെ മികച്ചൊരു സിനിമയാക്കുന്നത്.
സംവിധാനം, രചന എന്നിവ മിഥുൻ കൈകാര്യം ചെയതപ്പോൾ ഷൈജു ഖാലിദാണ് ഛായാഗ്രഹണം. നിഴലുകളിൽ പതിയിരിക്കുന്ന കൊലപാതകി ആരെന്ന സസ്പെൻസ്, പാതകത്തിന്റെ കാരണമെന്തെന്ന് അറിയാനുള്ള വ്യഗ്രത ഇവയിലൂടെ ആദ്യാവസാനം പ്രേക്ഷകരുടെ ആകാംക്ഷയും നെഞ്ചിടിപ്പും നിലനിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ഏറ്റവും ആകർഷകമായ രീതിയിൽ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കഥ പറയാൻ മിഥുന് സാധിച്ചു.
ത്രില്ലർ മൂവിക്ക് അനുയോജ്യമായ പശ്ചാത്തല സംഗീതമാണ് സുഷിൻ ശ്യാം ചിത്രത്തിനായി നൽകിയത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്.
എല്ലാ ചേരുവകളും ഒന്നായി ചേർന്നപ്പോൾ ക്ലൈമാക്സ് വരെ ത്രില്ലിങ് അനുഭവത്തിൽ മികച്ചൊരു ചിത്രം പ്രേക്ഷകർക്കു സമ്മാനിക്കാൻ അഞ്ചാം പാതിരയിലൂടെ മിഥുൻ മാനുവലിനും സംഘത്തിനും കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക