തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ച് അംഗീകരിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020-21 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന് നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
ഇതിനായി ജനുവരി 29 മുതല്‍ ഫെബ്രുവരി 12 വരെ സഭ സമ്മേളിക്കും. മാര്‍ച്ചില്‍ തന്നെ ബജറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മാര്‍ച്ചില്‍ വീണ്ടും സഭ ചേരുമെന്നും പി. ശ്രീരാമകൃഷ്ണന് അറിയിച്ചു.
റൂള്‍ 130 പ്രകാരം ഈ പ്രമേയം അനുവദിക്കാമെന്നാണ് ചട്ടം. ഇത്തരം പ്രമേയം കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. ഉപക്ഷേപത്തിന് ദിവസം നിശ്ചയിച്ച് അറിയിച്ച് മാത്രമേ അവതരിപ്പിക്കാന്‍ കഴിയൂ.
സഭയിലെ സമയം കൂടി പരിഗണിച്ച് സഭാ നാഥനുമായി ആലോചിച്ച് ചെയ്യണമെന്നും കാര്യോപദേശക സമിതിയില്‍ ചര്‍ച്ച ചെയ്തു തീരുമാനം എടുക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.
സ്പീക്കര്‍ക്ക് സഭയിലെ സമയക്രമം പരിശോധിച്ച് ചര്‍ച്ചയ്ക്ക് സമയം നീക്കിവയ്ക്കാം. അതല്ലാതെ പ്രമേയത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് സ്പീക്കറല്ല അഭിപ്രായം പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവര്‍ണറുടെ പ്രസംഗവും ബജറ്റ് പ്രസംഗവും ഡിജിറ്റല്‍ രൂപത്തിലായിരിക്കുമെന്നതാണ് ഇത്തവണത്തെ സവിശേഷത. പ്രസംഗം വായിക്കുന്നതിനൊപ്പം തന്നെ ഡിജിറ്റല്‍ രൂപത്തിലും അവതരിപ്പിക്കുകയും ഡിജിറ്റല്‍ അവതരണം ഇന്ത്യയില്‍ ആദ്യമെന്നും സ്പീക്കര്‍ പറഞ്ഞു.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം വായിക്കേണ്ട ബാധ്യത ഗവര്‍ണര്‍ക്ക് ഉണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക