ബിഎസ്എന്‍എലില്‍ സ്വയംവിരമിക്കല്‍ പദ്ധതി (വിആര്‍എസ്) പ്രകാരം കേരള ടെലികോം സര്‍ക്കിളിലെ ഓഫീസുകളില്‍നിന്ന് വെള്ളിയാഴ്ച 4596 ജീവനക്കാര്‍ പിരിയും. കേരള സര്‍ക്കിളില്‍ ആകെയുള്ള 9387 ജീവനക്കാരുടെ 48.67 ശതമാനം വരുമിത്. രാജ്യത്താകെയുള്ള ജീവനക്കാരില്‍ 51.08 ശതമാനവും പിരിയും.
നവംബര്‍ നാലിനാണ് സ്വയംവിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്. ആകെയുള്ള 1,53,786 ജീവനക്കാരില്‍ 1,04,471 പേരാണ് പദ്ധതിക്ക് യോഗ്യരായത്. 2020 ജനുവരിയില്‍ 50 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ മുതലുള്ള ജീവനക്കാര്‍ക്കായിരുന്നു അര്‍ഹത.
അറുപതാണ് വിരമിക്കല്‍ പ്രായം. ഡിസംബര്‍ മൂന്നിന് അവസാനിച്ച പദ്ധതിയില്‍ യോഗ്യരായവരിലെ 75.20 ശതമാനം പേരും വിആര്‍എസ് നേടി. സ്വയം വിരമിക്കുന്നതില്‍ 13,305 (16.93 ശതമാനം) പേര് ഓഫീസര്‍ തസ്തികകളിലുള്ളവരാണ്.
നിലവില്‍ 59 വയസ്സ് പൂര്‍ത്തിയായ 6927 പേര് തുടരുന്നുണ്ട്. അടുത്തവര്‍ഷം ഇവര്‍ വിരമിക്കുന്നതോടെ ജീവനക്കാരുടെ എണ്ണം വീണ്ടും ഗണ്യമായി കുറയും.
വിആര്‍എസ് എടുത്തവര്‍ക്കുള്ള ആനുകൂല്യങ്ങളുടെ ഒരു ഗഡു മാര്‍ച്ച് 31ന് മുമ്പും ശേഷിക്കുന്നത് ജൂണ്‍ 30നു മുമ്പും കൊടുക്കാമെന്നാണ് വാഗ്ദാനം. ഡിസംബറിലെ ശമ്പളം ഇനിയും നല്‍കിയിട്ടില്ല.
പകുതിയിലേറെ ജീവനക്കാര്‍ ഒന്നിച്ചു പിരിയുന്നതോടെ ഫെബ്രുവരി ഒന്നുമുതല്‍ ബിഎസ്എന്‍എല്‍ ഓഫീസുകളും എക്സ്ചേഞ്ചുകളും വലിയ പ്രതിസന്ധിയിലാകും. ഇത്രയും ജീവനക്കാര്‍ ഉണ്ടായിരുന്നപ്പോള്‍ത്തന്നെ കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ ഉള്‍പ്പെടെ പുറംകരാറിലായിരുന്നു. പുറംജോലികള്‍ എല്ലാം കരാര്‍ വ്യവസ്ഥയിലാണ്. ഓഫീസര്‍ തസ്തികകളില്‍ ഒന്നിലേറെ ചുമതലകള്‍ ഒരാള്‍ക്ക് നല്‍കിയുള്ള ക്രമീകരണവുമുണ്ട്. മറ്റുള്ളവയില്‍ പുറംകരാര്‍ നടപ്പാക്കാനാണ് നീക്കം. ഇപ്പോള്‍ ജോലിയിലുള്ള കരാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് പത്തുമാസമായി.
ബിഎസ്എന്‍എലിലെ സ്വയം വിരമിക്കല്‍ പദ്ധതി (വിആര്‍എസ്) പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ പിരിയുന്നത് എറണാകുളം എസ്എസ്എയില്‍നിന്ന്. ഇടുക്കി ജില്ലയും ലക്ഷദ്വീപും ഉള്‍പ്പെടുന്ന എറണാകുളം എസ്എസ്എയില്‍നിന്ന് വെള്ളിയാഴ്ച 1022 പേര് പിരിയും. സംസ്ഥാനത്ത് ആകെ പിരിയുന്നത് 4596 പേരാണ്.
മറ്റു ജില്ലകളില്‍: ആലപ്പുഴ–216, കോട്ടയം–342, കൊല്ലം–323, പത്തനംതിട്ട–225, തൃശൂര്‍–513, പാലക്കാട്–329, കോഴിക്കോട്–309, മലപ്പുറം–276, കണ്ണൂര്‍–444, തിരുവനന്തപുരം സര്‍ക്കിള്‍ ഓഫീസ്–183, തിരുവനന്തപുരം–414.
https://youtu.be/GKGynA-lc84
പ്രതികരിക്കാൻ ഇവിടെ എഴുതുക