ആദ്യ ഭാര്യ സൂര്യ ഉയർത്തിയ ആരോപണങ്ങൾ വലിയ മാനസിക പ്രയാസങ്ങൾ സൃഷ്ടിച്ചെന്നും എല്ലാവരും സത്യം മനസിലാക്കണമെന്നും സോമദാസ്.മക്കളെ വിട്ടു തരാൻ ആദ്യ ഭാര്യ തന്നോട് പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടതായി സോമദാസ് സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയില് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സോമദാസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സൂര്യ രംഗത്തു വന്നത്.
പ്രശസ്തനായപ്പോൾ സോമദാസിന് പരസ്ത്രീബന്ധം ഉണ്ടായി എന്നും അത് ചോദ്യം ചെയ്തപ്പോൾ തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു എന്നും സൂര്യ ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. എന്നാൽ, സൂര്യ ഉയർത്തിയ ആരോപണങ്ങൾ തെറ്റാണെന്ന അവകാശ വാദവുമായി സോമദാസിന്റെ മക്കളും രംഗത്തു വന്നു. ഇതിനെത്തുടർന്നാണ് വിശദീകരണവുമായി സോമദാസ് നേരിട്ടെത്തിയത്.
സോമദാസിന്റെ വാക്കുകൾ ഇങ്ങനെ: “ഞാൻ എന്റെ കുടുംബവുമായി വളരെ അടുത്തു നിൽക്കുന്ന ആളാണ്. മക്കളെ പിരിഞ്ഞു നിൽക്കാൻ ഇതുവരെ ആഗ്രഹിച്ചിട്ടില്ല. റിയാലിറ്റി ഷോയിൽ നിന്നും തിരികെ വന്നപ്പോൾ, പുറത്തു നടന്ന സംഭവങ്ങളെല്ലാം എന്റെ മക്കൾ ഉൾപ്പെടെയുള്ളവർ പറഞ്ഞു തന്നു. സത്യം ജയിക്കട്ടെ. അത്ര മാത്രമേ ഞാൻ പറയുന്നുള്ളു. ഞാന് ഇതുവരെ ജീവിച്ചത് മക്കൾക്കു വേണ്ടിയാണ്.
ശിഷ്ടകാലവും അങ്ങനെ തന്നെ. എനിക്ക് നാലു മക്കളാണുള്ളത്. അതിൽ രണ്ടു പേർ അറിവായവരാണ്. അവർ പുറത്തിറങ്ങുമ്പോൾ പോലും, പലരുടെയും ചോദ്യങ്ങൾ കേൾക്കേണ്ടി വരുന്നു. അതെല്ലാം അവർക്ക് വളരെയധികം മാനസിക പ്രയാസങ്ങൾ ഉണ്ടാകുന്നു. എന്റെ മക്കളെ ജീവിക്കാൻ അനുവദിക്കണം. ഒരു അച്ഛനെന്ന നിലയിൽ ഞാൻ ചെയ്യാത്തതും അറിയാത്തതുമായ കാര്യങ്ങളെക്കുറിച്ച് പറഞ്ഞു കേട്ടപ്പോൾ സത്യത്തിൽ ബലിയാടുകളായത് എന്റെ മക്കളാണ്. അത് എന്നെ ഒരുപാട് വിഷമിപ്പിച്ചു.
പറഞ്ഞതിലൊക്കെ എന്താണ് സത്യമുള്ളതെന്ന് എനിക്ക് അറിയില്ല. ഞാൻ അങ്ങനെയുള്ള ആളല്ല. ജയിക്കാൻ വേണ്ടി പലരും പലതും പറയും. ആർക്കും ആരെക്കുറിച്ചും എന്തും പറയാം. പക്ഷേ അതിന്റെ സത്യാവസ്ഥ എന്താണെന്ന് മനസിലാക്കണം. അല്ലാതെ യാഥാർഥ്യം മനസിലാക്കാതെ പ്രതികരിക്കുമ്പോൾ അത് വലിയ മനപ്രയാസം സൃഷ്ടിക്കും.
എന്റെ വളരെ അടുത്ത സുഹൃത്തുക്കൾ തന്നെ എന്നെക്കുറിച്ച് അക്കാര്യങ്ങൾ പറഞ്ഞത് വലിയ വേദനയുണ്ടാക്കി. അവർക്കും മക്കളുള്ളതല്ലെ? കാര്യങ്ങളൊക്കെ മനസിലാക്കുന്നത് നന്നായിരിക്കും. എനിക്ക് അഭിനയിക്കാൻ അറിയില്ല. അതിന് എനിക്ക് താത്പര്യവും ഇല്ല. എനിക്ക് രണ്ട് സഹോദരന്മാരുണ്ട്. അവരെക്കൂടെ ചേർത്താണ് ഓരോന്ന് പറഞ്ഞത്. അവരൊന്നും ചെയ്യാത്തവരും അറിയാത്തവരുമാണ്. ഇത്രയുമൊന്നും ഞങ്ങളോട് ചെയ്യാൻ പാടില്ലായിരുന്നു. അതിൽ വലിയ വിഷമങ്ങളും അനുഭവിക്കേണ്ടി വന്നു.”
“എന്തായാലും ജീവിച്ചേ പറ്റു. ഞാൻ ഇല്ലാതായാൽ എന്റെ മക്കൾക്ക് ആരുമില്ലാതായിപ്പോകും. എന്നെക്കുറിച്ച് ഇങ്ങനെ പറയുന്നവർ ആരും എന്റെ മക്കളെ സംരംക്ഷിക്കില്ല. അതുകൊണ്ട് അവർക്കു വേണ്ടി ഞാൻ ജീവിക്കും. അവരെ നല്ല രീതിയിൽ വളർത്തുക. അവർക്കു വേണ്ടി ജീവിക്കുക അതു മാത്രമാണ് എന്റെ ജീവിത ലക്ഷ്യം.
മറ്റു പ്രശ്നങ്ങളൊക്കെ ദൈവത്തിൽ അർപ്പിക്കുന്നു. കേൾക്കുന്നവർക്ക് ഞാൻ പറയുന്നതിൽ എന്തെങ്കിലും സത്യം ഉള്ളതായി തോന്നുന്നുണ്ടെങ്കിൽ അതിന് പിന്തുണ നൽകുക. ഞാൻ പറഞ്ഞത് മുഴുവൻ സത്യം ആണെന്ന് എനിക്ക് ആരെയും പറഞ്ഞ് ബോധിപ്പിക്കാൻ പറ്റില്ല,” സോമദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക