ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവിംഗ് സ്കൂളിന്റെ വാഹനങ്ങൾ പിടിച്ചെടുത്തു. ടെസ്റ്റിനെത്തുന്നവര്‍ ഓടിച്ചു പഠിക്കുന്നതും ടെസ്റ്റ് ഗ്രൗണ്ടില്‍ ഉപയോഗിക്കുന്നതുമായ ഡ്രൈവിങ് സ്കൂളിലെ മൂന്ന് ഇരുചക്ര വാഹനങ്ങളാണ് പിടിച്ചെടുത്തത്.
കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലായിരുന്നു സംഭവം. ആർടിഒ നടത്തിയ മിന്നൽ പരിശോധനയിലാണ് തട്ടിപ്പ് പിടിക്കപ്പെടുന്നത്. ആക്സിലേറ്ററിൽ ക്ലിപ്പിട്ട നിലയിലും ഫ്രണ്ട് ബ്രേക്ക് അഴിച്ചിട്ട നിലയിലുമായിരുന്നു വാഹനങ്ങൾ. ആക്സിലേറ്ററിന്റെ വേഗം നിയന്ത്രിക്കുന്നതിനാണ് ഈ ക്ലിപ്പുകൾ. ആക്സിലേറ്ററില്‍ ക്ലിപ്പിടുമ്പോൾ ഇരുചക്ര വാഹനങ്ങളില്‍ എളുപ്പത്തില്‍ എട്ട് എടുക്കാൻ കഴിയും.
മാത്രവുമല്ല, ക്ലിപ്പുള്ളതു മൂലം വാഹനം നിന്ന് പോകില്ല, ചെറിയ വേഗത്തില്‍ പോകുന്നതിനാല്‍ ടെസ്റ്റ് എളുപ്പം ജയിക്കാനും സാധിക്കും. അബദ്ധത്തില്‍ ഫ്രണ്ട് ബ്രേക്ക് പിടിച്ചാലും കാല് താഴെ കുത്താതിരിക്കാനാണ് വാഹനത്തിന്റെ ഫ്രണ്ട് ബ്രേക്ക് അഴിച്ചിടുന്നത്. ക്രമക്കേടുകൾ കണ്ടെത്തിയ വാഹനങ്ങൾ ഇവയെല്ലാം മാറ്റി ഹാജരാക്കാൻ ആർടിഒ നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക