കണ്ണൂർ: എട്ടാമത് ഗദ്ദിക നാടന്‍ കലാ ഉല്‍പന്നമേളയിലെത്തുന്ന ആരും അന്നപൂര്‍ണ്ണേശ്വരി കുടുംബശ്രീ സ്റ്റാളിലെത്തുമ്പോള്‍ ഒന്ന് നില്ക്കും. നല്ലെണ്ണയില്‍ തയ്യാറാക്കിയ നാടന്‍ അച്ചാറിന്റെ ഗന്ധം ആരുടേയും നാവില്‍ വെള്ളമൂറിക്കുന്നതാണ്. കട്ട് മാങ്ങയും അടമാങ്ങയും മാങ്ങാപെരട്ടും വെളുത്തുള്ളിയും അടക്കം ഒമ്പതോളം അച്ചാറുകള്‍ ഈ സ്റ്റാളിലുണ്ട്.
പച്ചമുളക്, കണ്ണിമാങ്ങ, ഈന്തപ്പഴം എന്നിങ്ങനെ വിവിധ രൂചിക്കൂട്ടുകള്‍ അണിനിരക്കുന്ന സ്റ്റാളില്‍ ഉണക്ക മാങ്ങ അച്ചാറിനാണ് ഏറെ പ്രിയം. അണുബാധയും പൂപ്പലും വരാതിരിക്കാന്‍ മഞ്ഞള്‍പ്പൊടി ഇട്ട് ഉണക്കിയെടുത്ത് ആവശ്യമുള്ളപ്പോള്‍ മസാല ചേര്‍ത്താണ് അച്ചാര്‍ തയ്യാറാക്കുന്നത്. വെള്ളമൊന്നും ചേര്‍ക്കാതെ എണ്ണയില്‍ മാത്രം തയ്യാറാക്കുന്ന മാങ്ങാ പെരട്ടിനും ആവശ്യക്കാര്‍ ഏറെയാണ്.
അച്ചാര്‍ തയ്യാറാക്കുമ്പോള്‍ യാതൊരു തരത്തിലുള്ള കളറോ രാസപദാര്‍ഥങ്ങളോ ഉപയോഗിക്കുന്നില്ലെന്ന് യൂണിറ്റ് അംഗങ്ങളായ റീനയും രാധിക കുമാരിയും പറയുന്നു. കേടുവരാതെ നിലനില്ക്കാന് ഉപ്പും എണ്ണയും മാത്രമാണ് ഉപയോഗിക്കുന്നത്. ഉപ്പ് ക്രമീകരിക്കുന്നതിനായി വെള്ളക്കടുക് പോലുള്ള ചേരുവകളും ചേര്‍ക്കും. പ്രിസര്‍വേറ്റീവുകളൊന്നും ചേര്‍ക്കാതെ ഉണ്ടാക്കിയ ഇവ മൂന്ന് മാസത്തോളം ഇവ കേടുകൂടാതെ ഇരിക്കുമെന്നും ഇവര്‍ പറഞ്ഞു.
തിരുവനന്തപുരത്തെ കുടുംബശ്രീ സ്വയം തൊഴില്‍ സംരംഭകര്‍ ചേര്‍ന്നാണ് ഈ അച്ചാര്‍ വിഭവങ്ങള്‍ തയ്യാറാക്കിയത്. 2005 ല്‍ ആരംഭിച്ച യൂണിറ്റില്‍ 17 അംഗങ്ങളുണ്ട്.
ഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷനല്‍ ട്രേഡ് ഫെയറിലും ഗോവ, ഹൈദരാബാദ്, മുംബൈ, ഗുജറാത്ത്, പോണ്ടിച്ചേരി തുടങ്ങി വിവിധ മേളകളിലെയും പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു ഈ അച്ചാര്‍ സ്റ്റാള്‍.
കട്ട് മാങ്ങ, പച്ചമുളക്, മാങ്ങാ പെരട്ട്, ഈന്തപ്പഴം മാങ്ങാ മിക്സഡ് അച്ചാറുകള്‍ക്ക് 300 ഗ്രാമിന് 100 രൂപയും, വെളുത്തുള്ളി അടമാങ്ങ അച്ചാറുകള്‍ക്ക് 250 ഗ്രാമിന് 100 രൂപയുമാണ് വില.
അച്ചാറുകള്‍ക്ക് പുറമെ വെജിറ്റബിള്‍ പപ്പടങ്ങളും സ്റ്റാളിലുണ്ട്. ബീറ്റ് റൂട്ട്, പച്ചമുളക്, ചുവന്ന മുളക്, പുതിന, കാരറ്റ് തുടങ്ങിയവയുടെ എട്ടോളം പപ്പടങ്ങളാണ് ഇവിടെയുള്ളത്. സ്നാക്സ്, ലെയ്സ്, ചിപ്സ് എന്നിവയായും ഇവ ഉപയോഗിക്കാം. 250 ഗ്രാമിന് 100 രൂപയാണ് വില. ഇവയ്ക്ക് പുറമെ ചണവിത്തും നാടന്‍ മഞ്ഞള്‍പ്പൊടിയും സ്റ്റാളില്‍ വില്പനയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക