നിരാശരവാതെ തീയേറ്ററിൽ കുടുംബത്തോടപ്പം കണ്ടാസ്വദിക്കേണ്ട നല്ലൊരു സിനിമ. ഒരുപാട് ചിരിക്കാനും രസിക്കാനും ഏതൊരു പ്രായക്കാർക്കും ആസ്വദിക്കാൻ പറ്റുന്ന തരത്തിൽ ചിത്രത്തെ അണിയിച്ചൊരുക്കിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്,
ബോറടിപ്പിക്കാതെ ഒരു തവണ കണ്ടിരിക്കാവുന്ന ഒരു കൊച്ചു സിനിമ ! ഒരു കംപ്ലീറ്റ് ഫാമിലി സിനിമയിൽ അത്യാവശ്യം വേണ്ട ഒരു ഘടകമാണ് നർമ്മത്തിൽ പൊതിഞ്ഞ തമാശകളും വ്യത്യസ്തമായ കഥാസന്ദർഭങ്ങളും അതിനോടൊപ്പം ചേർന്നുനിൽക്കുന്ന ഗാനരംഗങ്ങളും. ഇതിൽ എടുത്തു പറയേണ്ടത് ഓരോ ഗാനങ്ങളും വരുന്ന സന്ദർഭങ്ങളും വളരെയധികം ഉചിതവും അത് കഥയോട് യോജിച്ചു നിൽക്കുകയും പ്രേക്ഷകന് ഒട്ടും അരോചകമായി തോന്നാത്ത വിധത്തിൽ ആണ് അത് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അഞ്ചോളം ഗാനങ്ങൾ ഈ സിനിമയിലുണ്ട് എല്ലാം ഒന്നിനൊന്ന് മികച്ചവ ആയിരുന്നു.
ചെന്നൈ നഗരത്തിലെ ഒരു അപ്പാർട്മെന്റിൽ താമസിക്കുന്ന മൂന്നു മലയാളി കുടുംബങ്ങളുടെ ജീവിതമാണ് ചിത്രം പറയുന്നത്. വിവാഹമോചിതയായ നീനയും മകൾ നികിതയുമാണ് ഒരു കുടുംബം. നീന ഒരു ഫ്രഞ്ച് സ്പോക്കൺ സ്കൂളിൽ അധ്യാപികയാണ്. നികിത ഒരു ബാങ്കിൽ ജോലി ചെയ്യുന്നു. നീനയുടെ തകർന്ന പ്രണയവിവാഹജീവിതം കണ്ടു വളർന്നതു കൊണ്ട് നികിതയ്ക്ക് അറേഞ്ച്ഡ് വിവാഹത്തോടാണ് താൽപര്യം. അതിനായി മാട്രിമോണിയൽ വെബ്സൈറ്റിൽ തിരയുന്നുമുണ്ട്.
നീന എന്ന കഥാപാത്രത്തെ ശോഭന ഭംഗിയാക്കിയിട്ടുണ്ട്. ജീവിതത്തിന്റെ വസന്തകാലത്ത് നിരവധി പ്രണയ, പ്രണയഭംഗങ്ങളിലൂടെ കടന്നുപോയ സ്ത്രീയാണ് നീന. ഇപ്പോൾ വിവാഹപ്രായമായ മകളുണ്ട്. മധ്യവയസ്സിൽ അവർക്കു തോന്നുന്ന പ്രണയം അവരുടെ വിരസമായ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ചിത്രം കാട്ടിത്തരുന്നു. ചെയ്യുന്ന കഥാപാത്രങ്ങൾ വലിപ്പച്ചെറുപ്പമില്ലാതെ ഭംഗിയാക്കുന്ന രണ്ടു നടിമാരാണ് കെപിഎസി ലളിതയും ഉർവശിയും. ഇവിടെയും ആ പതിവ് തുടരുന്നു. പ്രിയദർശൻ എന്ന സർനെയിമിന്റെ ഭാരം ഇല്ലാതെയുള്ള അഭിനയമാണ് കല്യാണി കാഴ്ചവച്ചിരിക്കുന്നത്.
ഇതുവരെ ചെയ്ത ചടുലമായ കഥാപാത്രങ്ങളിൽ നിന്നു വേറിട്ടു നിൽക്കുന്നു സുരേഷ് ഗോപിയുടെ ഉണ്ണികൃഷ്ണൻ. മധ്യവയസ്സിലും ദേഷ്യം നിയന്ത്രിക്കാൻ പാടുപെടുന്ന, സ്ത്രീകളോട് ഇടപഴകുമ്പോഴും സ്റ്റേജിൽ കയറുമ്പോഴും മുട്ട് വിറയ്ക്കുന്ന നിഷ്കളങ്കൻ. ഉള്ളിൽ തോന്നുന്ന പ്രണയം പ്രകടിപ്പിക്കാൻ കഴിയാതെ വീർപ്പുമുട്ടുന്ന അവസ്ഥ. ഇതെല്ലാം കുടുംബപ്രേക്ഷകരെ രസിപ്പിക്കുംവിധം സുരേഷ്ഗോപി അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. പട്ടം പോലെ പാറി നടക്കുന്ന കഥാപാത്രമാണ് ദുൽഖർ അവതരിപ്പിക്കുന്ന ബിബീഷ്. ഫ്രോഡ് എന്നാണ് അയാളെ അടുപ്പമുള്ളവർ വിളിക്കുന്നത്. തന്റെ കുടുംബത്തിൽ സംഭവിച്ച ഒരു ദുരന്തത്തിന്റെ മുറിവ് ആരെയും അറിയിക്കാതെ അയാൾ ഹാപ്പിയായി ജീവിക്കുന്നു. ആദ്യ പകുതിയിൽ സ്ക്രീൻ ടൈം കുറവാണെങ്കിലും അവസാനഭാഗത്ത് ആ കുറവ് പരിഹരിക്കപ്പെടുന്നുണ്ട്. പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ മകൻ സര്വജിത്താണ് ദുൽഖറിന്റെ കുഞ്ഞനിയന്റെ വേഷത്തിലെത്തുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വർക്ക്ഔട്ട് ചെയ്തിട്ടുമുണ്ട്
മലയാള സിനിമയിലെ പുത്തൻ താരോദയം അനൂപ് സത്യൻ അന്തിക്കാട്. അച്ഛൻറെ പാത പിന്തുടർന്ന് മകൻ തികച്ചും സാധാരണമായ ഒരു ചിത്രം നർമ്മത്തിലും കുടുംബബന്ധങ്ങളിലും ഉന്നി പറഞ്ഞ ഒരു കഥയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അണിയിച്ചൊരുക്കുന്നതിൽ പൂർണമായും ഒരു നവാഗത സംവിധായകൻ എന്ന നിലയിൽ വിജയിച്ചു എന്ന് തന്നെ പറയാം. ഒരു പുതുമുഖ സംവിധായകൻ അനുഭവ സമ്പത്തിലെ പോരായ്മകൾ ചില സന്ദർഭങ്ങളിൽ നിഴലിച്ചു നിൽക്കുന്നു എങ്കിലും മികച്ച കാസ്റ്റിഗിലൂടെയും തിരക്കഥയിലെ അപാകതകൾ മറികടക്കാൻ സാധിച്ചു എന്നു പറയാം.
ദുൽഖർ സൽമാൻ എന്ന പ്രൊഡ്യൂസർ തികച്ചും ഒരു കൈയ്യടി കൊടുക്കേണ്ട അല്ലെങ്കിൽ അഭിനന്ദനം അർഹിക്കുന്ന ഒരു ചിത്രം തന്നെയാണിത്. ഈ ചിത്രത്തിലെ പുതുമുഖ സംവിധായകനുള്ള വിശ്വാസവും ഒരു പ്രൊഡ്യൂസർ എത്രമാത്രം അർപ്പിച്ചു എന്നുള്ളത് ഈ ചിത്രത്തിൽ ഉടനീളം കാണാം.
ജോണി ആൻറണി, ലാലു അലക്സ്, കെപിഎസി ലളിത, സിജു വിൽസൺ, ഉർവശി എന്നിവർ അവർക്ക് നൽകിയ ചെറിയ റോളുകൾ സന്ദർഭങ്ങൾ കൃത്യമായി കഥയിലെ അലസമായ നിമിഷങ്ങളെ ഉദ്യോഗജനകം ആക്കാൻ സഹായിച്ചു. ജോണി ആൻറണി സുരേഷ്ഗോപി കോമ്പിനേഷൻ സീനുകൾ എല്ലാംതന്നെ വളരെയധികം മികച്ചുനിന്നു ചിത്രത്തിലുടനീളം.
കുടുംബപ്രേക്ഷകർക്ക് തികച്ചും ആസ്വദിച്ച് കാണാൻ കഴിയുന്ന ഒരു കംപ്ലീറ്റ് ഫാമിലി സിനിമയാണ്. രണ്ടാംപകുതിയിൽ ഇച്ചിരി വലിച്ചു നീട്ടൽ ഉണ്ടായിട്ടുണ്ടെങ്കിലും ക്ലൈമാക്സിൽ എത്തുമ്പോൾ ചിത്രം തിരിച്ചു പ്രേക്ഷകനെ സംതൃപ്തിപ്പെടുത്താൻ പൂർണ്ണമായും വിജയിച്ചു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക