സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പിയിൽ കലഹം തുടങ്ങി. കെ.സുരേന്ദ്രന് കീഴിൽ ഭാരവാഹിയാകാനില്ലെന്ന് എം.ടി രമേശും എ.എൻ രാധാകൃഷ്ണനും. ഇതോടെ സഹ ഭാരവാഹികളെ നിശ്ചയിക്കുന്നതിന് പുതിയ പ്രസിഡന്റിന് തുടക്കത്തിലേ ഗ്രൂപ്പ് തർക്കത്തെ നേരിടേണ്ടുന്ന സ്ഥിതിയാണ്. സംസ്ഥാന പ്രസിഡന്റ് സ്ഥാനം കണ്ണുവച്ച രണ്ടു പേരായിരുന്നു എം.ടി രമേശും എ.എൻ രാധാകൃഷ്ണനും. എന്നാൽ താരതമ്യേന തങ്ങളുടെ ജൂനിയറായ സുരേന്ദ്രൻ പ്രസിഡന്റയി വന്നതിൽ അമർഷത്തിലാണ് ഇരുവരും.
സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് തങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് ദേശീയ നേതൃത്വത്തെ ഇവർ അറിയിച്ചതായാണ് വിവരം. അതിനിടയിൽ പ്രത്യക്ഷത്തിൽ ഗ്രൂപ്പിലൊന്നും ഇല്ലെങ്കിലും ശോഭാ സുരേന്ദ്രനും പരാതിയുണ്ട്. എം.ടി രമേശനെയും എ.എൻ രാധാകൃഷ്ണനെയും ദേശീയ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. ശോഭ സുരേന്ദ്രനെ മഹിളാമോർച്ച ദേശീയ ഭാരവാഹിയാകുമെന്നും സൂചനയുണ്ട്.
അതോടെ പുതിയ ഭാരവാഹികളിൽ പുതിയ മുഖങ്ങൾ ഉണ്ടാകും. ബി. ഗോപാലകൃഷണൻ, രഘുനാഥ്, സന്ദീപ് വാര്യർ തുടങ്ങിയവർ ഭാരവാഹിത്വത്തിലേക് വന്നേക്കാം. അപ്പോഴും ഗ്രൂപ്പുകളെ പിണക്കാതെ ഭാരവാഹകളെ നിശ്ചയിക്കൽ കെ. സുരേന്ദ്രന് വെല്ലുവിളിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക