തിരുവനന്തപുരം: സ്കൂള്‍ അഡ്മിഷന് ഫോമില്‍ മതം രേഖപ്പെടുത്താത്തതിനാല്‍ പ്രവേശനം നിഷേധിച്ച് സ്കൂള്‍ അധികൃതര്‍. തിരുവനന്തപുരത്താണ് സംഭവം. ഒന്നാം ക്ലാസിലേക്ക് മകന് അഡ്മിഷന് എടുക്കാന്‍ എത്തിയ തിരുവനന്തപുരം സ്വദേശി നസീമിനും ഭാര്യ ധന്യക്കുമാണ് ദുരനുഭവം നേരിടേണ്ടി വന്നത്. കഴിഞ്ഞ 19 നാണ് ഇവര്‍ പട്ടം സെന്റ് മേരീസ് സ്കൂളിള്‍ കുട്ടിക്ക് അഡ്മിഷനായി സമീപിക്കുന്നത്.
അഡ്മിഷന് മുന്നോടിയായി നടത്തിയ പരീക്ഷ ഇവരുടെ മകന് വിജയിച്ചു. മറ്റ് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഫോം പൂരിപ്പിച്ച ശേഷം പ്രധാന അധ്യാപികന്റെ മുന്നിലെത്തിയപ്പോഴാണ് അധികൃതര്‍ തടസം ഉന്നയിച്ചത്. മതം കോളം പൂരിപ്പിക്കാതെ അഡ്മിഷന് നല്കാന് ആകില്ലെന്നായിരുന്നു സ്കൂള്‍ അധികൃതര്‍ എടുത്ത നിലപാട്. മിശ്രവിവാഹിതരായ മാതാപിതാക്കളില്‍ ഒരാളുടെ മതം എഴുതി നല്‍കാനായിരുന്നു അധികൃതരുടെ ആവശ്യം. മതത്തിന്റെ കോളം പൂരിപ്പിക്കാതിരുന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ സോഫ്റ്റ് വയറില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു സ്കൂള്‍ അധികൃതരുടെ വിശദീകരണം. തുടര്‍ന്ന് കുട്ടിയുടെ പിതാവ് നസീം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, മതം പൂരിപ്പിച്ചില്ലെങ്കിലും അഡ്മിഷന് തടസമുണ്ടാകില്ലെന്ന് അറിയിച്ചു. ഇതോടെ വീണ്ടും പ്രധാന അധ്യാപകനെ കണ്ട് ഇക്കാര്യം അറിയിച്ചു.
എന്നാല്‍ വെള്ളപേപ്പറില്‍ എഴുതി മാതാപിതാക്കള്‍ ഒപ്പിട്ട് നല്കിയാല് മാത്രമേ അഡ്മിഷന് നല്കു എന്ന വാശിയിലായിരുന്നു സ്കൂള്‍ മാനേജ്മെന്റ്. കുട്ടി വളര്‍ന്ന ശേഷം സ്കൂളിനെതിരെ ആരോപണം ഉന്നയിക്കാതിരിക്കാനാണ് പേപ്പറില്‍ ആവശ്യപ്പെട്ടതെന്നായിരുന്നു സ്കൂള്‍ അധികാരികളുടെ ന്യായീകരണം. എന്നാല്‍ അതിനും രക്ഷിതാക്കള്‍ തയ്യാറായില്ല. ഇതോടെ അഡ്മിഷന് നിഷേധിക്കുകയായിരിന്നെന്നാണ് നസീമിന്റെയും, ധന്യയുടെയും ആരോപണം.
എന്നാല്‍ സംഭവം വിവാദമായതോടെ കുട്ടിയ്ക്ക് അഡ്മിഷന് നല്കാന് തയ്യാറാണെന്ന് മാതാപിതാക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ടെന്ന് സ്കൂള്‍ മാനേജ്മെന്റ് അനൗദ്യോഗികമായി അറിയിച്ചു. എന്നാല്‍ ഇനി മകനെ സെന്റ്മേരീസ് സ്കൂളില്‍ പഠിപ്പിക്കാന്‍ താല്പര്യം ഇല്ലെന്നായിരുന്നു രക്ഷിതാക്കളുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക