കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജപ്പാനിലെ യോകോഹാമയിൽ പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലിൽനിന്നു വൈറസ് ബാധിക്കാത്ത ആരോഗ്യമുള്ള യാത്രക്കാരെയെല്ലാം പുറത്തിറക്കി.
വെള്ളിയാഴ്ച വിലക്ക് കാലാവധി പിന്നിട്ടതോടെയാണു നടപടി. കപ്പലിൽ തുടരുന്ന ഇന്ത്യക്കാർക്കു കൊറോണ ബാധിച്ചോയെന്നു പരിശോധിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
നിലവിൽ ആയിരത്തിലേറെ യാത്രക്കാരും ജീവനക്കാരും കപ്പലിലുണ്ടെന്നു ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹൈഡ് സുഗ പറഞ്ഞു.
138 ഇന്ത്യക്കാർ ഉൾപ്പെടെ 3711 പേരാണു കപ്പലിലുണ്ടായിരുന്നത്. ഫെബ്രുവരി മൂന്നിനാണു കപ്പൽ കരയ്ക്കടുപ്പിക്കാതെ കടലിൽ നങ്കൂരമിട്ടത്. കപ്പലിൽ തുടരുന്ന ഇന്ത്യക്കാരടക്കം എല്ലാവർക്കും കൊറോണ പരിശോധന നടത്തുമെന്നും ആർക്കും വൈറസ് ബാധയുണ്ടാകില്ലെന്നാണു പ്രതീക്ഷയെന്നും ജപ്പാനിലെ ഇന്ത്യൻ എംബസി ട്വിറ്ററിൽ അറിയിച്ചു.
കപ്പലിലെ എട്ട് ഇന്ത്യക്കാരടക്കം 634 പേർക്കു കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവർ ചികിൽസയിലാണ്. അതേസമയം ചൈനയിൽ കൊറോണ മരണസംഖ്യ 2345 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക