താഴ്ന്ന ജാതിക്കാരനായ യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ മാതാപിതാക്കള്‍ തന്നെ മകളെ കൊന്ന് കനാലില്‍ തള്ളി. ആരുമറിയാതെ, തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെ അച്ഛനും അമ്മയും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ കൊലപാതകം പുറംലോകം അറിഞ്ഞത് ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന്. 25കാരിയായ ശീതള്‍ ചൗധരിയെ കൊലപ്പെടുത്തിയ കുറ്റത്തിന് യുവതിയുടെ മാതാപിതാക്കളായ രവീന്ദര്‍ ചൗധരി, സുമന് ദമ്ബതികള്‍, അമ്മാവന് സഞ്ജയ്, ബന്ധുക്കളായ ഓം പ്രകാശ്, പര്‍വേശ്, അങ്കിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി മാസം 29നായിരുന്നു ഇവര്‍ ശീതളിലെ കൊലപ്പെടുത്തിയത്.
ഡല്‍ഹിയിലാണ് സംഭവം നടന്നത്. മാതാപിതാക്കള്‍ സ്വന്തം വീടിനുള്ളില്‍ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുപിയിലെ അലിഗഡിലേക്ക് കൊണ്ടുപോയി മൃതദേഹം കനാലില്‍ തള്ളുകയായിരുന്നു. അങ്കിത് ഭാട്ടി എന്നയാളെയാണ് ശീതള്‍ വിവാഹം കഴിച്ചത്. ജനുവരി 29 നായിരുന്നു കൊലപാതകം നടത്തിയത്. വിവരം രഹസ്യമായി വെച്ചെങ്കിലൂം ശീതളിനെ കാണാനില്ലെന്നും ആരോ തട്ടിക്കൊണ്ടു പോയെന്നും കാണിച്ച് ഫെബ്രുവരി 18 ന് ഭാട്ടി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം വെളിയില്‍ വന്നത്. ശീതളിനെ ബന്ധപ്പെടാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് ഭാട്ടി പരാതി നല്‍കിയത്. മൂന്ന് ദിവസത്തിന് ശേഷം കുടുംബത്തിലെ ആറു പേരെ അശോക് നഗര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ അറസ്റ്റ് ചെയ്തു.
2016 ല്‍ കോണ്ട്ലിയിലെ ഒരു പൊതു സുഹൃത്ത് വഴിയായിരുന്നു ശീതളും അങ്കിതും ആദ്യമായി കണ്ടുമുട്ടിയത്. 2019 ഒക്ടോബറില്‍ ഇരുവരും കിഴക്കന്‍ ഡല്‍ഹിയിലെ ഒരു ആര്യസമാജം ക്ഷേത്രത്തില്‍ വെച്ച് രഹസ്യമായി വിവാഹം കഴിക്കുകയും തല്ക്കാലം മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീടുകളില്‍ കഴിയുകയുമായിരുന്നു. ഈ വര്‍ഷം ജനുവരി 20 നാണ് തന്റെ വിവാഹ വിവരം ശീതള്‍ മാതാപിതാക്കളെ അറിയിച്ചത്. ഒമ്ബതു ദിവസം കഴിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ശീതളിനെ വധിച്ചു. മൃതദേഹം ഉത്തര്‍പ്രദേശില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ശീതളിന്റെ മൃതദേഹം ജനുവരി 30 ന് കനാലില്‍ നിന്നും യുപി പൊലീസ് കണ്ടെത്തിയെങ്കിലും അവകാശികള്‍ ഇല്ലാത്തതിനാല്‍ മറവ് ചെയ്തിരുന്നു.
അന്വേഷണത്തില്‍ വീട്ടുകാരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ ഉത്തര്‍പ്രദേശില്‍ വെച്ച് പല തവണ പരസ്പരം വിളിച്ചതായി കണ്ടെത്തി. ഇത് വെച്ച് ഓരോരുത്തരേയും മാറിമാറി ഒറ്റയ്ക്ക് ചോദ്യം ചെയ്തപ്പോള്‍ കിട്ടിയതാകട്ടെ പരസ്പര വിരുദ്ധമായ മൊഴികളാണ്. തുടര്‍ന്ന് എല്ലാവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം ചുരുളഴിഞ്ഞത്. പിന്നീട് മൃതദേഹം ഉപേക്ഷിച്ച ഇടം കാട്ടിക്കൊടുത്തെങ്കിലൂം കണ്ടെത്താനായില്ല.
തുടര്‍ന്ന് പൊലീസ് അലീഗഡ് പൊലീനെ വിളിക്കുകയും അവര്‍ തങ്ങള്‍ക്ക് കിട്ടിയ അജ്ഞാതയുവതിയുടെ മൃതദേഹം സംബന്ധിച്ച വിവരം ഡല്‍ഹി പൊലീസിന് കൈമാറുകയും ചെയ്തു. ജനുവരി 30 ന് കണ്ടെത്തിയ മൃതദേഹം ഫെബ്രുവരി 2 വരെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ആരും അവകാശികളായി വരാതിരുന്നതോടെ പോസ്റ്റുമാര്‍ട്ടം ചെയ്ത ശേഷം മൃതദേഹം ആചാരപ്രകാരം സംസ്ക്കരിച്ചു. എന്നാല്‍ അലിഗഡ് പൊലീസ് സൂക്ഷിച്ചിരുന്ന മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്ന വസ്തുക്കളും മൃതദേഹത്തിന്റെ ഫോട്ടോയും മറ്റും ആളെ തിരിച്ചറിയുന്നതില്‍ നിര്‍ണ്ണായകമായി. പൊലീസ് സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും ഫോട്ടോയും കണ്ട് ശീതളിന്റെ മരണം സ്ഥിരീകരിച്ചത് ഭാട്ടിയായിരുന്നു.
ശീതളിനെ കൊലപ്പെടുത്തിയ വിവരം മാതാപിതാക്കള്‍ ഒരു ബന്ധുവിനോട് പറഞ്ഞിരുന്നു. ഇവരാണ് വിവരം പൊലീസിന് കൈമാറിയത്. അശോക് നഗറിലെ വീട്ടില്‍ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് മാതാപിതാക്കളായിരുന്നു. ജനുവരി 29 ന് രാത്രിയില്‍ ശീതളിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് കുടുംബാംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു. കൊല നടത്തിയ ശേഷം മൃതദേഹം വാഗണര്‍ കാറിനുള്ളില്‍ വെച്ചു കൊണ്ടുപോയി. ബന്ധുക്കള്‍ മറ്റൊരു കാറില്‍ മാതാപിതാക്കളെ അനുഗമിച്ചു. മൃതദേഹം ഡല്‍ഹിയില്‍ നിന്നും 80 കിലോ മീറ്റര്‍ അകലെയുള്ള അലിഗഡിലെ ജവാന് സമീപമുള്ള കനാലില്‍ തള്ളി രാത്രിയില്‍ തന്നെ മടങ്ങുകയൂം ചെയ്തു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിങ്ങനെയുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തീഹാര്‍ ജയിലിലേക്ക് വിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക