21 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുന്നു. അതിര്‍ത്തി ജില്ലകളിലെ വാഹനപരിശോധന തുടരുകയാണ്. ട്രെയിനുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജിലും കോവിഡ് 19 പരിശോധന ആരംഭിച്ചു.
സംസ്ഥാനത്ത് 10944 പേരാണ് ഇതുവരെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 10655 പേര് വീടുകളിലും 289 പേര് ആശുപത്രികളിലുമാണുള്ളത്. പത്തനംതിട്ടയില്‍ ഇന്ന് ഫലം വന്ന ഒമ്പത് പേരുടെ റിസല്‍ട്ടും നെഗറ്റീവ് ആണ്. ചൈനയില്‍ നിന്നെത്തി പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള കുട്ടിയുടെ അച്ഛന് മരിച്ചു. കുട്ടിയും അച്ഛനും തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം കൂടുതല്‍ പരിശോധിച്ച് വരികയാണ്. പാലക്കാട് ജില്ലയില്‍ എല്ലാ പരിശോധഫലവും നെഗറ്റീവ് ആണ്.
കണ്ണൂരില്‍ നാല് പരിശോധന ഫലങ്ങള്‍ ലഭിക്കാനുണ്ട്. വിവിധ ജില്ലകളിലെ കൂടുതല്‍ പരിശോധന ഫലം രാത്രിയോടെ ലഭ്യമാകും. മലപ്പുറം ജില്ലയില്‍ മതസംഘടനകളുടേയും ഉത്സവകമ്മിറ്റികളുടേയും പ്രതിനിധികളുടെ യോഗം കലക്ടര്‍ വിളിച്ച് ചേര്‍ത്തു. ആളുകള്‍ ഒരുമിച്ച് കൂടുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം കലക്ടര്‍ നല്കി. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും തിരുവനന്തപുരം ജില്ലയിലെത്തിയവർ ഉടൻ ബന്ധപ്പെടണമെന്ന് ജില്ലാകലക്ടര്‍ നിര്‍ദ്ദേശം നല്കി. 1077, 1056 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ വിളിക്കാനാണ് നിര്‍ദ്ദേശം.
തൃശ്ശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കൊളജില്‍ സാമ്പിള്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. അതിനിടെ വര്‍ക്കലയില്‍ താമസിച്ച ഇറ്റലി സ്വദേശിക്ക് കോവിഡ് 19 സ്ഥീരീകരിച്ചതിന് പിന്നാലെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ വര്‍ക്കലയില്‍ യോഗം ചേര്‍ന്നു. മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. അതേസമയം അതിര്‍ത്തി കടന്നുവരുന്ന ട്രെയിനുകളിലേയും ബസ്സുകളിലേയും പരിശോധന കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട് .ആവശ്യമെങ്കില്‍ കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക