ഒരു കൈയ്യില്‍ അവശയായി വീണുപോകാതിരിക്കാനുള്ള ഡ്രിപ്പുമിട്ട് മറുകൈ കൊണ്ട് അനേകം രോഗികളെ ചികിത്സിച്ച ഇറാനിലെ ദൈവത്തിന്റെ സ്വന്തം മാലാഖയെന്ന് വിശേഷിപ്പിക്കപ്പെട്ട ഡോ. ഷിറീന് റുഹാനി മരണത്തിന് കീഴടങ്ങി. കോവിഡ് 19 പടര്‍ന്നുപിടിച്ചതോടെ ഡോ. ഷിറീന് തന്റെ രോഗാവസ്ഥയേയും മറന്ന് രോഗികള്‍ക്കായി സ്വന്തം ജീവന് പോലും ത്യജിച്ചാണ് ചികിത്സ നടത്തിയത്.
ഡോ. ഷിറീന് റൂഹാനിയുടെ അവസാന കാലത്തെ ഒരു ഫോട്ടോഗ്രാഫില്‍ അവര്‍ ചെയ്ത ത്യാഗം മുഴുവന്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തില്‍ ഒരു രോഗിയെ പരിശോധിക്കുകയാണ് ഡോ. ഷിറീന്, അവരുടെ കയ്യില്‍ ഘടിപ്പിച്ച കാനുല, അതുമായി ബന്ധപ്പെട്ടുകിടക്കുന്ന ഐവി സലൈന്‍ ഡ്രിപ്പ്. അതൊക്കെ സൂചിപ്പിക്കുന്നത് അവര്‍ തീരെ അവശയാണ് എന്നാണ്. എങ്കിലും തന്റെ അവശത വകവെക്കാതെ രോഗികളെ പരിശോധിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്.
കൊവിഡ് 19 ഏറ്റവും അധികം ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്. വേണ്ടത്ര ഡോക്ടര്‍മാരോ, മരുന്നുകളോ, ആശുപത്രിയില്‍ കിടക്കകളോ ഒന്നുമില്ലാതെ ആകെ പ്രയാസപ്പെടുകയാണ് ഈ രാജ്യം. കൊറോണ ഭീതിയുടെ ഏറ്റവും വലിയ ഇരയായിരുന്നു ടെഹ്റാനിലെ പക്ദഷ്ത് എന്ന കൊച്ചു നഗരവും. അവിടത്തെ ഒരാശുപത്രിയിലെ റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ആയിരുന്നു ഡോ.ഷിറീന് റൂഹാനി.
രണ്ടും മൂന്നും ഷിഫ്റ്റുകള്‍ അടുപ്പിച്ച് ചെയ്ത് എത്രയോ ദിനരാത്രങ്ങള്‍ക്കൊടുവില്‍ ആകെ ക്ഷീണിച്ച്, നിര്‍ജലീകരണം സംഭവിച്ച അവസ്ഥയില്‍ ആയിരുന്നിട്ടും ഒരിക്കല്‍ പോലും താന്‍ ഡ്യൂട്ടിക്ക് വരില്ല എന്നുമാത്രം ഷിറീന് പറഞ്ഞിരുന്നില്ല. വീട്ടില്‍ കിടക്കുമ്ബോള്‍ കൈയ്യില്‍ പിടിപ്പിച്ച കാനുലയിലൂടെ അവരുടെ ദേഹത്തേക്ക് ഐവി സലൈന്‍ ഡ്രിപ്പ് കയറിക്കൊണ്ടിരുന്നു. കയ്യില്‍ ഐവിയോടെ തന്നെ അവര്‍ അടുത്ത പകലും ആശുപത്രിയില്‍ എത്തി.
മരിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്ബ് സഹപ്രവര്‍ത്തകര്‍ എടുത്ത ഒരു വീഡിയോയില്‍ ക്ഷീണിതയായിരുന്നിട്ടും രോഗികളെ പരിശോധിക്കുന്ന ഡോ. ഷിറീനെ കാണാം. അതില്‍ അവര്‍ പറയുന്നുണ്ട്, ‘ ഇവിടെ എല്ലാവരും വല്ലാത്ത തിരക്കിലാണ്. ഇവിടുള്ളവരെ റിലീവ് ചെയ്യാന്‍ ഒടുവില്‍ ഞാന്‍ തന്നെ വരേണ്ടി വന്നത് കണ്ടോ?’ എന്ന്.
അങ്ങനെ ക്ഷീണിച്ച അവസ്ഥയിലും എത്രയോ ദിവസം അവര്‍ തന്റെ സേവനങ്ങള്‍ ഇറാനിലെ കൊവിഡ് 19 ബാധിതരെ പരിചരിച്ചു. പത്തു ദിവസം മുമ്ബ് ഡോ. ഷിറീനും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. പെട്ടെന്ന് തന്നെ ആകെ ക്ഷീണിതയായ അവരെ താമസിയാതെ തന്നെ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും, ജീവന് രക്ഷിച്ചെടുക്കാന്‍ സഹപ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല. സ്വന്തം കഴിവിന്റെ പരമാവധി പ്രയത്നിച്ചശേഷം, നിരവധി പേരുടെ ജീവന് രക്ഷിച്ച ശേഷമാണ് ഡോ. ഷിറീന് മരണത്തിന് കീഴടങ്ങിയത്. അതേസമയം,
തങ്ങളുടെ സഹപ്രവര്‍ത്തകയുടെ ആത്മത്യാഗത്തില്‍ തങ്ങളുടെ ഹൃദയം നുറുങ്ങുമ്ബോഴും അഭിമാനം കൊള്ളുന്നതായി ഡോ. ഷിറീന് റുഹാനിയുടെ സഹപ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക