”സൈനികവാഹനങ്ങള്‍ മൃതദേഹങ്ങളുമായി നിരനിരയായി പോകുന്നതു കാണുമ്ബോള്‍ നടുങ്ങിപ്പോകും. വൈദ്യുതി ശ്മശാനങ്ങളില്‍ പരിധി കവിയുമ്ബോള്‍ മൃതദേഹങ്ങള്‍ മറ്റു നഗരങ്ങളിലേക്കു കൊണ്ടുപോകും. അത്ര ഭീകരമാണ് ഇവിടത്തെ സ്ഥിതി” -വടക്കന്‍ ഇറ്റലിയെ വെറോണയില്‍ കഴിയുന്ന മലയാളി വൈദികന് റോജി തൂമ്ബുങ്കലിന്റെ വാക്കുകള്‍.
കണ്ണൂര്‍ സ്വദേശിയായ അച്ചന് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സന്ന്യാസസഭാംഗമാണ്. 14 വര്‍ഷമായി ഇറ്റലിയിലാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍: ”കൊറോണ രോഗികളെക്കൊണ്ട് നിറഞ്ഞതിനാല്‍ ആശുപത്രികളിലേക്ക് ഗുരുതരാവസ്ഥയിലുള്ളവരെ മാത്രമേ കൊണ്ടുപോകുന്നുള്ളൂ. ബാക്കി രോഗികള്‍ വീടുകളില്‍ വിശ്രമിക്കുകയാണ്. സമീകൃതാഹാരവും വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണവും കഴിക്കാനാണു നിര്‍ദേശം. സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്നിട്ടുണ്ട്. വലിയ ക്യൂ ഉണ്ടാകും. മുഖാവരണം കിട്ടാനില്ല. കൂട്ടത്തില്‍ ചെറുപ്പമായതിനാല്‍ ഞാനാണ് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നത്. അത്യാവശ്യ വിഭാഗക്കാരൊഴികെ ആരെയും ജോലിക്കു വിടുന്നില്ല. പട്ടിയുമായി നടക്കാന്‍പോകുന്നത് യൂറോപ്പിലുള്ളവരുടെ ശീലമാണ്. അതുപോലും അഞ്ച് മിനിറ്റില്‍ കൂടരുതെന്ന് നിര്‍ദേശം വന്നു.
കൊറോണ സ്ഥിരീകരിക്കാന്‍ പരിശോധന നടത്താന്‍പോലും കഴിയുന്നില്ല. അത്രയധികം പേര്‍ക്ക് വന്നുകഴിഞ്ഞു. മിലാന് ഏരിയയില്‍ രോഗം ബാധിച്ച് പത്തോളം വൈദികര്‍ മരിച്ചിട്ടുണ്ട്. എന്റെ ഇടവകയില്‍ ഒരാള്‍ മരിച്ചു. മരിക്കാന്‍ പോകുകയാണെന്ന് ആളുകള്‍ക്കറിയാം. പക്ഷേ, കുടുംബാംഗങ്ങള്‍ക്കുപോലും അടുത്തുചെല്ലാന്‍ പറ്റില്ല” -അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിച്ചല്ലാത്ത മരണങ്ങളുടെ സംസ്കാരംപോലും വളരെ ലളിതമാക്കിയെന്ന് വെനീസില്‍ താമസിക്കുന്ന ഫാ. ജോഫി തോട്ടാങ്കര പറഞ്ഞു. സെമിത്തേരിയില്‍ ഒരു മിനിറ്റില്‍ പ്രാര്‍ഥന തീര്‍ക്കുകയാണ്. ലൈസന്‍സുള്ള ഏജന്‍സികളാണ് ഇവിടെ ശവസംസ്കാരത്തിനുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നത്. അവര്‍ ജോലിനിര്ത്തിയതോടെ ശവസംസ്കാരം വലിയ പ്രശ്നമായിരിക്കുകയാണ്. ലൊംബാര്‍ഡിയ, എമിലിയ റെമാഞ്ഞ, വേനത്തോ മേഖലകളിലാണ് രോഗം കൂടുതല്‍ ബാധിച്ചിരിക്കുന്നത്. മധ്യ, തെക്കന്‍ ഇറ്റലിയില്‍ ഒരുപാട് മലയാളികളുണ്ട് -പെരുമ്ബാവൂര്‍ ചേരാനല്ലൂര്‍ സ്വദേശിയായ ഫാ. ജോഫി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക