പഞ്ചാബില്‍ ഒരൊറ്റ കൊറോണ വൈറസ് ബാധിതന് മൂലം ക്വാറന്റെയ്നിലായത് 40000 ജനങ്ങളും 20 ഗ്രാമങ്ങളും. എഴുപതുകാരനായ ബല്‍ദേവ് സിംങിന്റെ മരണശേഷം മാത്രമേ ഇയാള്‍ക്ക് കോവിഡ് 19 ഉണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞുള്ളൂ. ഇറ്റലിയിലും ജര്‍മ്മനിയിലും പോയശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ ഇയാള്‍ അധികൃതരുടെ ക്വാറന്റെയ്ന് നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതാണ് ഇത്രവലിയ ദുരന്തത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.
ഇന്ത്യയില്‍ ഇതുവരെ 677 പേരിലാണ് ഔദ്യോഗികമായി കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. പഞ്ചാബില്‍ ആകെ 33 പേരില്‍ മാത്രമേ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളൂ. എന്നാല്‍ ഇതിനേക്കാള്‍ വളരെ ഉയര്‍ന്നതാണ് യഥാര്‍ഥ കണക്കുകളെന്ന് ആശങ്കപ്പെടുത്തുന്നതാണ് പഞ്ചാബില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത.
ബല്‍ദേവ് സിംങ് എന്ന 70കാരനാണ് പഞ്ചാബിലെ വലിയൊരു പ്രദേശത്തെ തന്നെ കോവിഡ് 19 ഭീതിയിലാക്കിയത്. സിഖ് ആഘോഷമായ ഹോല മൊഹല്ലയില്‍ അടക്കം ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. ആറ് ദിവസം നീളുന്ന ഈ ആഘോഷത്തില്‍ പ്രതിദിനം പതിനായിരത്തിലേറെ പേരാണ് വന്നിരുന്നത്.
ബല്‍ദേവ് സിംങിന്റെ മരണ ശേഷം കൊറോണ രോഗലക്ഷണം കാണിച്ച അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ നടത്തിയ പരിശോധനയില്‍ 19 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി നേരിട്ട് സമ്പര്‍ക്കത്തിലായ 550 പേരെ മാത്രമേ കണ്ടെത്താന്‍ അധികൃതര്‍ക്കായുള്ളൂ. 15 ഗ്രാമങ്ങള്‍ ഇതിനകം തന്നെ അടച്ചിട്ടുകഴിഞ്ഞു. തൊട്ടടുത്ത ജില്ലയിലെ അഞ്ച് ഗ്രാമങ്ങള്‍ കൂടി അടച്ചിടേണ്ടി വരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
രാജസ്ഥാനിലെ ബില്വാരയിലും സമാനമായ തോതില്‍ കൊറോണ വലിയ തോതില്‍ സമൂഹവ്യാപനം നടന്നുവെന്ന ആശങ്ക നിലവിലുണ്ട്. ഒരു രോഗിയില്‍ നിന്നും ഇവിടുത്തെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് രോഗം പകരുകയും ഡോക്ടര്‍മാര്‍ വഴി നിരവധി പേരിലേക്ക് കൊറോണ വൈറസ് എത്തുകയും ചെയ്തുവെന്നാണ് ആശങ്ക. ഇവിടെ ഏഴായിരത്തോളം പേരെയാണ് ക്വാറന്റെയ്നിലാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക