രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. രോഗബാധിതരുടെ എണ്ണം 900 കടന്നു. മഹാരാഷ്ട്രയിൽ മാത്രം 186 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഡൽഹിയിൽ കോവിഡ് 19 മൂന്നാം ഘട്ടത്തിലേക്ക് കടന്നേക്കുമെന്ന ആശങ്കയുമുണ്ട്.
രാജസ്ഥാൻ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ശ്രീനഗർ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നലെ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം മരണം സ്ഥിരീകരിച്ചവർ സമ്പർക്കം നടത്തിയവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട് കോവിഡ് പരിശോധനകൾക്കായി കേന്ദ്രത്തിൻറ അംഗീകാരം ലഭിച്ച പ്രൈവറ്റ് ലാബുകളുടെ എണ്ണം 44 ആയി.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ സമൂഹ വ്യാപന സാധ്യതയും ഭയക്കുന്നുണ്ട്. ഡൽഹിയിൽ രോഗം മൂന്നാ ഘട്ടത്തിലേക്ക് പോയേക്കാവുന്ന സാഹചര്യത്തിൽ സർക്കാർ മുൻകരുതൽ നടപടികൾ ആരംഭിച്ചു. രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്ക് തമ്മിൽ സംവദിക്കാൻ ടെലി കൺസൾട്ടേഷൻ സംവിധാനം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ആറര ലക്ഷം കവിഞ്ഞു. മരിച്ചവരുടെ എണ്ണം 30000 കടക്കുകയും ചെയ്തു. ഇറ്റലിയില്‍ ഇന്നലെ മാത്രം 889 പേരും സ്പെയ്നില്‍ 844 പേരും മരിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക ഇറ്റലിയെ മറികടന്നു. വിവിധ രാജ്യങ്ങളിലായി രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയെ മറികടന്ന് രോഗികളുടെ എണ്ണത്തിലും മരിച്ചവരുടെ എണ്ണത്തിലും മറ്റു രാഷ്ട്രങ്ങള്‍ മുന്‍പിലെത്തി. ഇന്നലെ മാത്രം അരലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിക്ക് പിറകെ സ്പെയിന്, ഫ്രാന്‍സ്, അമേരിക്ക എന്നീ രാഷ്ട്രങ്ങളിലെ മരണ സംഖ്യ ഉയരുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് കാലിഫോര്‍ണിയയില്‍ രോഗവ്യാപനവും മരണവും കൂടുന്നു.
അമേരിക്കയില്‍ ഇന്നലെ 500ലധികം പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തിലേക്ക് അടുക്കുകയാണ്. ലോകത്താകെ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം കാല് ലക്ഷം കടന്നു. ഇന്നലെ മാത്രം അരലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂവായിരത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ആശ്വസിക്കാവുന്ന വാര്‍ത്ത കോവിഡ് മുക്തരായവരുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു എന്നതാണ്. അതേസമയം കോവിഡ് ചികിത്സക്കായുള്ള ഗവേഷണങ്ങള്‍ വിവിധ രാജ്യങ്ങളിലായി തുടരുകയാണ്. ആശ്വാസകരമായ വാര്‍ത്തയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക