മുൻ ക്യാപ്റ്റൻ എംഎസ് ധോണിയും നിലവിലെ ക്യാപ്റ്റൻ വിരാട് കോലിയും ഗാംഗുലിയെപ്പോലെ തന്നെ പിന്തുണച്ചില്ലെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. തനിക്ക് നൽകിയ പിന്തുണ കാരണം ഗാംഗുലിയുടെ കീഴിൽ കളിക്കുമ്പോൾ ഒട്ടേറെ മികച്ച ഓർമ്മകൾ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും സ്പോർട്സ്റ്റാറിനു നൽകിയ അഭിമുഖത്തിൽ യുവി പറഞ്ഞു.
“ഞാൻ ഗാമുഗുലിയുടെ കീഴിൽ കളിച്ചപ്പോൾ എന്നെ അദ്ദേഹം ഒരുപാട് പിന്തുണച്ചിരുന്നു, പിന്നെയാണ് ധോണി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്.ധോണിയെയും ഗാംഗുലിയെയും താരതമ്യം ചെയ്യുക ബുദ്ധിമുട്ടാണ്. ലഭിച്ച പിന്തുണ കാരണം ഗാംഗുലിയുടെ കീഴിൽ കളിക്കുമ്പോൾ ഒട്ടേറെ മികച്ച ഓർമ്മകൾ എനിക്ക് ഉണ്ടായിട്ടുണ്ട്. ധോണിയോ കോലിയോ അങ്ങനെയൊരു പിന്തുണ എനിക്ക് നൽകിയിട്ടില്ല.”- യുവരാജ് പറഞ്ഞു.
ധോണിയുടെ നായകത്വത്തിൽ ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച താരമാണ് യുവരാജ്. 2007ലെ ടി-20 ലോകകപ്പിൽ ചില മികച്ച പ്രകടനങ്ങൾ നടത്തിയ യുവി 2011ലെ ലോകകപ്പിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയിരുന്നു.
17 വര്‍ഷത്തെ കരിയറിനു ശേഷംകഴിഞ്ഞ ജൂണിലാണ് യുവരാജ് സിംഗ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചത്. തുടർന്ന് ടി-10 ലീഗിലും കാനഡ ഗ്ലോബൽ ടി-20 ലീഗിലും അദ്ദേഹം പാഡ് കെട്ടിയിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള് റൗണ്ടര്‍മാരില്‍ ഒരാളായിരുന്ന യുവിയുടെ ആദ്യ മത്സരം കെനിയയ്ക്കെതിരെ 2000 ല്‍ ആയിരുന്നു.
40 ടെസ്റ്റും 304 ഏകദിനങ്ങളും 59 ടി-20 മത്സരങ്ങളും യുവി ഇന്ത്യക്കായി കളിച്ചു. ഏകദിനത്തിൽ 111 വിക്കറ്റുകളും 8701 റണ്‍സും നേടി. 1900 റണ്‍സാണ് ടെസ്റ്റ് മത്സരങ്ങളിലെ സമ്പാദ്യം. 59 ടി-20 മത്സരങ്ങളില്‍ നിന്ന് 1177 റണ്‍സും യുവരാജ് കരസ്ഥമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക