ലോക്ക് ഡൗണിന്റെ ഭാഗമായി മദ്യം കിട്ടാതായതോടെ അമിത മദ്യാസക്തിയുള്ളവരില്‍ പലര്‍ക്കും ചിത്തഭ്രമം. ഉറക്കമില്ലായ്മയും മനോവിഭ്രാന്തിയും പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടിയതോടെ സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള 14 ഡി അഡിക്ഷന് സെന്ററുകളും നിറഞ്ഞു. ഇക്കഴിഞ്ഞ 23ന് ശേഷം ഇന്നലെ വരെ സംസ്ഥാനത്തെ ഡി അഡിക്ഷന് സെന്ററുകളില്‍ ചികിത്സ തേടിയവരുടെ എണ്ണം 542 ആയി. മദ്യം കിട്ടാതെ വിറയലും വിവിധ തരത്തിലുള്ള മനോവിഭ്രാന്തിയും പ്രകടിപ്പിക്കുന്ന ഇവരെ വിട്ടയയ്ക്കുന്നത് അപകടമായതിനാല്‍ സ്ഥല പരിമിതികള്‍ കൂട്ടാക്കാതെ മുഴുവന്‍ പേരെയും നിര്‍ബന്ധിത ചികിത്സയ്ക്ക് വിധേയരാക്കിയിരിക്കുകയാണ് വിമുക്തി ഡി അഡിക്ഷന് സെന്ററുകളിലെ ഡോക്ടര്‍മാര്‍.
മദ്യാസക്തിയുള്ള ഇവരില്‍ പലരും മറവി, അകാരണമായ ഭീതി, സംശയം, അക്രമവാസന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആശുപത്രികളില്‍ പ്രവേശിച്ചിരിക്കുന്നത്. മദ്യം കിട്ടാതായതിന് അടുത്ത ദിവസം മുതല്‍ ഉറക്കമില്ലാതെ പിച്ചും പേയും പറയുകയും അലറി വിളിക്കുകയും അക്രമങ്ങള്‍ കാട്ടുകയും ചെയ്തവരാണ് ഇവരില്‍ പലരും. രാത്രിയില്‍ ആനകുത്താന് വരുന്നതായും വീടിന് തീപിടിച്ചതായും തോന്നി അലറിവിളിച്ചവരും വീടിന്റെ പരിസരത്ത് ഇല അനങ്ങിയതിന് വാഴച്ചുവട്ടില്‍ ഭാര്യയുടെ ജാരന് വന്നെന്ന് പറഞ്ഞ് വാഴക്കൂട്ടം വെട്ടി നിരത്തുകയും ഭാര്യയെ അക്രമിക്കുകയും ചെയ്തയാളുമുണ്ട്.
സമ്ബൂര്‍ണ ലോക്ക് ഡൗണില്‍ ഗതാഗതം നിലച്ചതിനാല്‍ കഞ്ചാവ് ലഭിക്കാത്തതിന്റെ പരാക്രമം കാട്ടുന്നവരും നിരവധിയാണ്. പതിനാറുകാരനുള്‍പ്പെടെ കഞ്ചാവിനടിമയായ നിരവധിപേരും ഡി അഡിക്ഷന് സെന്ററുകളിലുണ്ട്. അക്രമം അതിരുവിടുമ്ബോള്‍ സഹികെട്ട് വീട്ടുകാരാണ് ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ എക്സൈസിനെ അറിയിക്കുന്നത്. എക്സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് ഇവരില്‍ പലരെയും അടുത്തുള്ള വിമുക്തി ഡി അഡിക്ഷന് സെന്ററുകളിലാക്കിയത്. മദ്യാസക്തിയുള്ളവരില്‍ വിഡ്രോവല്‍ സിന്‍ഡ്രം കാട്ടുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. ആത്മഹത്യാപ്രവണത കാട്ടുന്നവരും ഏറെയാണ്.
ഇത്തരക്കാരെ ചികിത്സിക്കുന്നതിന് താലൂക്ക് അടിസ്ഥാനത്തില്‍ വിമുക്തി കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും പ്രവര്‍ത്തനം ഇനിയും ആരംഭിച്ചിട്ടില്ല. മരുന്നും ചികിത്സയും സൗജന്യമായതിനാല്‍ ലഹരിമുക്ത ചികിത്സയ്ക്ക് വിമുക്തി കേന്ദ്രങ്ങളെയാണ് ആളുകള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ വന്‍ പണചെലവുള്ള ചികിത്സയാണിത്.
ഡി അഡിക്ഷന് സെന്ററുകളില്‍ രോഗികളുടെ എണ്ണം കൂടിയെങ്കിലും ആവശ്യമായത്ര മനോരോഗ വിദഗ്ദരില്ലാത്തത് സെന്ററുകളുടെ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. ജില്ലാ ആശുപത്രികളിലെ സൈക്കാട്രിസ്റ്റുകളുടെ സേവനമാണ് വിമുക്തി പ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തിയിരുന്നത്. കൊറോണ പ്രതിരോധ നിയന്ത്രണത്തെ തുടര്‍ന്ന് വിഡ്രോവല്‍ സിന്ഡ്രോത്തിനിരയായവരുടെ എണ്ണം പെരുകിയതോടെ വിമുക്തി സെന്ററുകളിലെ ചികിത്സയും വെല്ലുവിളിയായിട്ടുണ്ട്.
സ്ഥിരമായി മദ്യപാനം ശീലമാക്കിയ ഒരാള്‍ പെട്ടെന്ന് അത് നിര്‍ത്തുമ്ബോള്‍ തലച്ചോര്‍ അസാധാരണമായി പ്രവര്‍ത്തിക്കും. പെട്ടെന്ന് ആ ശീലത്തില്‍ നിന്ന് വിട്ടുപോരാനുള്ള ശരീരത്തിന്റെ വൈമനസ്യമാണ് ഇത്തരം ബുദ്ധിമുട്ടുകള്‍. കാണാത്തത് പലതും കാണുന്നതായും, കേള്‍ക്കാത്തത് കേള്‍ക്കുന്നതായും, ആക്രമണ സ്വഭാവവും, ഇന്‍സോമാനിയ, സംശയം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. മദ്യപാനം ശീലമാക്കിയ എണ്‍പത് ശതമാനം ആളുകളിലും തിയാമിന്റെ അളവ് കുറയുകയും വെര്‍നിക് കോര്‍സകോഫ് സിന്ട്രോം എന്ന രോഗം തലച്ചോറിനെ ബാധിക്കുകയും ചെയ്യുന്നു. കണ്ണുകളുടെ നാഡീഞരമ്ബുകളെയും ഇത് ബാധിക്കും. വിദഗ്ദ ഡോക്ടറെ കണ്ട് ചികിത്സ തേടുകയാണ് പരിഹാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക