വീട്ടില്‍നിന്ന് പാരസെറ്റമോള്‍ ഗുളികയുടെ പായ്ക്കറ്റും പോക്കറ്റിലിട്ട് ബൈക്കില്‍ കറങ്ങിനടക്കുന്നത് പതിവാക്കി. ലോക് ഡൗണ്‍ കാലത്ത് പോകുന്ന വഴിയില്‍ വല്ല കോറോണയും കൊണ്ട് തിരിച്ചുവരുമോ എന്ന് ഭാര്യയ്ക്ക് പേടി. പിന്നെ ഒട്ടും താമസിച്ചില്ല ഭര്‍ത്താവ് സഞ്ചരിക്കുന്ന റൂട്ട് മാപ്പടക്കം പൊലീസിന് നല്കി കുടുക്കി പ്രിയതമ.
‘ലോക്ക് ഡൗണ്‍ കാലമാണ് വീട്ടിലിരിക്കൂ’ എന്ന് ഭാര്യയും മക്കളും എത്ര പറഞ്ഞിട്ടും അത് വകവെക്കാതെ പതിവായി ബൈക്കില്‍ കറങ്ങുകയാണ് യുവാവിന്റെ രീതി. പൊലീസ് പരിശോധനയും ബാരിക്കേഡും ഒന്നുമില്ലാത്ത വഴികളിലൂടെ പത്തു പതിനഞ്ച് ദിവസമായി ചുറ്റിക്കറക്കം തന്നെ. ബുധനാഴ്ച പക്ഷേ, ചെന്നു പെട്ടത് റൂട്ട് മനസ്സിലാക്കി കാത്തിരുന്ന പൊലീസിന്റെ മുന്നിലേക്ക്.
എന്നാല്‍ ഒന്നുമറിയാത്തപോലെ പൊലീസിന്റെ ചോദ്യം: ‘എവിടേക്കാണ്…?’
സംശയമില്ലാതെ പോക്കറ്റില്‍ കിടന്ന പാരസെറ്റമോള്‍ എടുത്ത് നീട്ടി യുവാവ് പറഞ്ഞു: ‘മരുന്നു വാങ്ങാന്‍ പോയതാണ്…’ പത്തു ദിവസത്തിലേറെയായി പോക്കറ്റില്‍ കിടന്ന് കൂട് പിഞ്ഞിക്കീറിയ ഗുളികയുടെ കവര്‍ എടുത്ത് കാട്ടി യുവാവ് പറഞ്ഞു. എന്നാല്‍ ആ കവര്‍ കണ്ടപ്പോഴേ പൊലീസുകാര്‍ക്ക് കാര്യം വ്യക്തമായി.
എല്ലാ ദിവസവും ബൈക്കെടുത്ത് കറങ്ങുന്ന ഭര്‍ത്താവിന്റെ രീതി അപകടമാകുമല്ലോ എന്ന് ഭയന്നാണ് ഭാര്യ തന്നെ പൊലീസില്‍ വിളിച്ചു പറഞ്ഞ് സഹായം തേടിയത്.
എന്നും ഉച്ചയോടെ വണ്ടിയുമെടുത്ത് ഇറങ്ങുമ്ബോള്‍, ‘അച്ഛനമ്മമാരെ കാണാന്‍ പോകുന്നു’ എന്നാണ് ഭാര്യയോട് പറഞ്ഞിരുന്നത്. തിരിച്ച് വീട്ടില്‍ കേറുന്നത് രാത്രി. എന്നാല്‍ യാത്ര പതിവായതോടെ കള്ളത്തരമാണെന്ന് ഭാര്യക്ക് മനസ്സിലായി. ഈ പോക്കില്‍ എവിടെ നിന്നെങ്കിലും അസുഖവുമായി വന്നാലോ എന്ന ഭയവും.
എത്ര പറഞ്ഞിട്ടും പ്രയോജനമില്ലാതായപ്പോഴാണ് ആളിന്റെ പേരും ബൈക്ക് നമ്ബറും പോകുന്ന വഴിയും വേഷവും ഉള്‍പ്പെടെ എല്ലാ വിവരങ്ങളും പൊലീസില്‍ വിളിച്ചുപറഞ്ഞത്.
ആദ്യം പൊലീസും അത് കാര്യമാക്കിയില്ല. പക്ഷേ, തുടര്‍ച്ചയായി ഒന്നു രണ്ടു ദിവസമായപ്പോള്‍ ആളെ നിരീക്ഷിക്കാന്‍ തന്നെ പൊലീസും തീരുമാനിച്ചു. ഭാര്യ പറഞ്ഞ സമയത്ത്, പറഞ്ഞ വഴിയില്‍ പൊലീസിന് അധികം കാത്തുനില്‍ക്കേണ്ടി വന്നില്ല. ബൈക്ക് പൊലീസ് പിടിച്ചെടുത്ത് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസ് എടുത്ത് സ്റ്റേഷനില്‍ നിന്നുതന്നെ ജാമ്യവും കൊടുത്ത് വിട്ടു.
ഇനിയെങ്കിലും ഭാര്യയും മക്കളുമായി വീട്ടിലിരിക്കാനുള്ള ഉപദേശവും അത് എല്ലാവരുടെയും നന്മയ്ക്കു വേണ്ടിയാണ് എന്ന കാര്യത്തില്‍ ബോധവത്കരണവും നല്‍കിയാണ് ആളെ പൊലീസ് പറഞ്ഞുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക