രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 8063 ആയി. ഇതുവരെ 256 പേരുടെ മരണം സ്ഥിരീകരിച്ചു. ഡൽഹിയിൽ മാത്രം പുതിയ 116 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.
രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ജാർഖണ്ഡ്, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുള്ളത്. ജാർഖണ്ഡ് ബോക്കാരോ ആശുപത്രിയിലെ 50 ആരോഗ്യ പ്രവർത്തകരെ ക്വാറന്റൈനിലാക്കി. ആശുപത്രിയിലെ ഒരു രോഗിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.
കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ 2 ലക്ഷം കേസുകൾ ഇപ്പോൾ സ്ഥിരീകരിച്ചേനെയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്താകമാനം വിവിധ സംസ്ഥാനങ്ങളിലായി 587 പ്രത്യേക കോവിഡ് ആശുപത്രികളും ഒരു ലക്ഷം ഐസോലേഷൻ കിടക്കകളും 15000 തീവ്രപരിചരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
അമേരിക്ക അടക്കം 13 രാജ്യങ്ങൾക്ക് ഹൈഡ്രോക്സി ക്ലോറിക്വിൻ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഡോക്ടർമാരും നഴ്സുമാരുമടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് പോലീസ് സംരക്ഷണം നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിച്ചു. മാസ്ക് ധരിക്കുന്നത് ചത്തീസ്ഗഢ് സർക്കാർ നിർബന്ധമാക്കി. കുവൈത്ത് സർക്കാരിന്റെ ആവശ്യ പ്രകാരം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 15 ഇന്ത്യൻ ഡോക്ടർമാരുടെ സംഘം കുവൈത്തിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക