ഹരിപ്പാട് ∙ നിയണങ്ങൾ തുടർന്നാലും ഉത്തർപ്രദേശിലെ ലക്നൗവിലുള്ള അഞ്ജനയെ പള്ളിപ്പാട്ടെ അവരുടെ വീന്ത്രട്ടിൽവച്ചു ശ്രീജിത്ത് താലികെട്ടും. കോവിഡ് നിയന്ത്രണങ്ങൾ തീർത്ത അകലത്തെ മറികടന്ന്; ഓൺലൈനിലൂടെ. വിവാഹ മുഹൂർത്തം 26ന് 12.15നും 12.45നും മധ്യേ. മൊബൈൽ ഫോണിൽ വധൂവരൻമാരും ബന്ധുക്കളും പരസ്പരം കണ്ടാണു ചടങ്ങുകൾ.
പള്ളിപ്പാട് കൊടുന്താറ്റ് വീട്ടിൽ ജി.പങ്കജാക്ഷൻ ആചാരിയുടെ മകൾ പി.അഞ്ജനയുടെയും ചങ്ങനാശേരി പുഴവാത് കാർത്തികയിൽ എൻ.ശ്രീജിത്തിന്റെയും വിവാഹം നേരത്തേ നിശ്ചയിച്ചതാണ്. ലോക്ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെ ലക്നൗവിലുള്ള അഞ്ജനയ്ക്കും കുടുംബാംഗങ്ങൾക്കും നാട്ടിൽ എത്താൻ കഴിയാതായി. എങ്കിലും നിശ്ചയിച്ച മുഹൂർത്തത്തിൽ വിവാഹം നടക്കട്ടെ എന്നാണു തീരുമാനം.
26നു വരനും അടുത്ത ബന്ധുക്കളായ 5 പേരും വധുവിന്റെ പള്ളിപ്പാട്ടെ വീട്ടിലെത്തും. മുഹൂർത്തത്തിനു തൊട്ടു മുൻപ് വരനും വധുവും മൊബൈൽ ഫോണിൽ ഓൺലൈനിലെത്തും. ഇരു വീട്ടുകാരും ഓൺലൈനിൽ വിവാഹ സമ്മതം പരസ്പരം അറിയിക്കും. മുഹൂർത്ത സമയത്ത് മൊബൈലിൽ തെളിയുന്ന വധുവിന്റെ ചിത്രത്തിൽ വരൻ താലി ചാർത്തും.
ഇൗ സമയം വധു ലക്നൗവിലെ വീട്ടിൽ ബന്ധുക്കളെ സാക്ഷിയാക്കി സ്വയം താലി ചാർത്തും.വിവാഹത്തിനു മുന്നോടിയായുള്ള പൊന്നുരുക്ക് നാളെ 11.30നു വരന്റെ വീട്ടിൽ ലളിതമായ ചടങ്ങായി നടക്കും. ലക്നൗവിൽ എച്ച്എഎൽ ഉദ്യോഗസ്ഥനായിരുന്ന പങ്കജാക്ഷൻ ആചാരിയും കുടുംബവും വർഷങ്ങളായി അവിടെയാണു താമസം. ബാങ്ക് ജീവനക്കാരനാണു ശ്രീജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക