തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് കേരളത്തിലേക്ക് എത്താന്‍ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശം. ഗര്‍ഭിണികള്‍, ചികില്‍സയ്ക്കായി വരുന്നവര്‍, മരണം മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്കായി എത്തുന്നവര്‍ തുടങ്ങിയവര്‍ക്കാണ് സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് കേരളത്തിലേക്ക് എത്താന്‍ അവസരം ഒരുങ്ങിയിരിക്കുന്നത്. ഭരണ കൂടത്തിന്റെ അനുമതി വാങ്ങിയാല്‍ ഇവര്‍ക്ക് അതിര്‍ത്തി കടക്കാം. ഇതിന് സമയ ക്രമവും സര്‍ക്കാര്‍ നിര്‍ദേശിക്കും.
കേരളത്തിലെ ഏതു ജില്ലയിലേക്കാണോ വരേണ്ടത് ജില്ലാ കലക്ടര്‍ക്ക് ഇമെയിലിലൂടെയോ വാട്സാപ്പിലൂടെയോ അപേക്ഷ നല്‍കണം. യാത്ര ചെയ്യേണ്ട തീയതിയും സമയവും ജില്ലാ കലക്ടര്‍ നിശ്ചയിക്കും. ഇതു ഹാജരാക്കി വേണം താമസിക്കുന്ന സംസ്ഥാനത്തെ ജില്ലാ ഭരണകൂടത്തിന്റെ യാത്രാപാസ് വാങ്ങേണ്ടത്. അതായത് കേരളത്തിലേക്കു പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നയാള് ഗര്‍ഭിണിയാണെങ്കില്‍ പ്രസവ തീയതി, യാത്ര ചെയ്യാനുള്ള ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന രേഖകള്‍ തുടങ്ങിയവ അംഗീകൃത ഗൈനക്കോളജിസ്റ്റില്നിന്ന് വാങ്ങണം.
താമസിക്കുന്ന സംസ്ഥാനത്തെ അധികൃതരെ ഈ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ബോധ്യപ്പെടുത്തി യാത്രാപാസ് സംഘടിപ്പിക്കണം. കൂടെ യാത്ര ചെയ്യുന്നവരുടെ വിവരം പാസില്‍ രേഖപ്പെടുത്തണം. വാഹനത്തില്‍ പരമാവധി സഞ്ചരിക്കാന്‍ കഴിയുന്നത് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കായിരിക്കും. യാത്രക്കാര്‍ കോവിഡ് പ്രതിരോധത്തിനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം. ഗര്‍ഭിണിയോടൊപ്പം കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിക്കും. അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ പാസ് പരിശോധിച്ച് ഇവരെ അതിര്‍ത്തി കടത്തണം. കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ യാത്രക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കണം. രോഗ ലക്ഷണങ്ങളില്ലാത്തവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കണം.
യാത്രക്കാര്‍ ചെയ്യേണ്ടത്
എന്തിനാണ് ചികില്‍സ വേണ്ടതെന്ന് ജില്ലാ കലക്ടറെ അപേക്ഷയിലൂടെ അറിയിക്കണം. ജില്ലാ ഭരണകൂടം അപേക്ഷ പരിഗണിച്ച് യാത്രാ അനുമതി നല്‍കണം. ഏത് സംസ്ഥാനത്തുനിന്നാണോ വരുന്നത് അവിടുത്തെ ജില്ലാ ഭരണകൂടത്തിന്റെ യാത്രാ പാസും ആവശ്യമാണ്. ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേര്‍ക്കേ യാത്ര അനുവദിക്കൂ.
ആരെങ്കിലും മരിച്ചതിനെത്തുടര്‍ന്നാണ് യാത്രയെങ്കില്‍ താമസിക്കുന്ന സ്ഥലത്തെ ജില്ലാ ഭരണകൂടത്തിന്റെ പാസ് ഹാജരാക്കണം. മരിച്ചയാളിനെ സംബന്ധിച്ച സത്യവാങ്മൂലം അതിര്‍ത്തിയില്‍ നല്‍കണം. പൊലീസ് ഇത് പരിശോധിച്ച് യാത്രാനുമതി നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക