സൗദിയില്‍ നാലു പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 87 ആയി. 762 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സ്ഥിരീകരിച്ചതില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ രോഗസംഖ്യയാണിത്.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 7142 ആയും ഉയര്‍ന്നു. ഇന്ന് 59 പേര്‍ക്കാണ് രോഗമുക്തി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1049 ആയി. ഇതോടെ രോഗപ്പടര്‍ച്ച പ്രതീക്ഷിക്കുന്ന മേഖലകളിലെ ഓരോ വീടും താമസകെട്ടിടങ്ങളും കയറിയിറങ്ങി പരിശോധന ആരോഗ്യ മന്ത്രാലയം കര്‍ശനമാക്കി.
ഇന്ന് മക്കയില്‍ മാത്രം 325 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു. മദീന 197, ജിദ്ദ 142, ഹുഫൂഫ് 35, റിയാദ് 24, ദമ്മാം 18 എന്നിങ്ങിനെയാണ് ഉയര്‍ന്ന തോതില്‍ രേഖപ്പെടുത്തിയ ഇന്നത്തെ രോഗസംഖ്യ. രോഗം കൂടുതല്‍ പടരാതിരിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഫീല്‍ഡ് പരിശോധന തുടരുകയാണ്.
രോഗം പടരുമെന്ന് ഭയന്നിരുന്ന ലേബര്‍ ക്യാമ്പുകളിലുള്ള രണ്ടര ലക്ഷം പേരെ അറുപതിനായിരത്തോളം സ്കൂള്‍ കെട്ടിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന പ്രക്രിയ തുടരുകയാണ്. ഇവിടെ ഓരോ ദിവസവും തൊഴിലാളികളുടെ ശരീര താപനില പരിശോധിക്കുവാനും മതിയായ സുരക്ഷ ഒരുക്കുവാനും മന്ത്രാലയം ക്രമീകരണം നടത്തിയിട്ടുമുണ്ട്.
സംശയമുള്ളവരുടെ സാമ്പിള്‍ അപ്പപ്പോള്‍ തന്നെ എടുക്കുകയും ഇവരെ ഫലം വരുന്നത് വരെ ക്വാറന്റൈന് ചെയ്യുകയുമാണ്. പോസിറ്റീവ് കേസുകള്‍ ഐസൊലേറ്റും ചെയ്യുന്നു. സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കി മന്ത്രാലയം ഫോളോ അപ്പു ചെയ്യുന്നുണ്ട്.
ഇതോടൊപ്പം ജിസാനിലെ സാമ്ത ഗവര്‍ണറേറ്റിലും, അല്‍ ദാഇര്‍ ഗവര്‍ണറേറ്റിലും ഇന്ന് മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രാബല്യത്തിലാകും. നേരത്തെ കര്‍ഫ്യൂവില്‍ ഇളവുള്ളവര്‍ക്ക് അത് തുടരും. ഇന്നത്തെ മേഖല തിരിച്ചുള്ള വിശദമായ പട്ടിക താഴെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക