മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘അലൈപായുതേ’ എന്ന തമിഴ് ചിത്രം വെള്ളിത്തിരയിൽ എത്തിയിട്ട് 20 വർഷം തികഞ്ഞു.2000 ഏപ്രിൽ 14നാണ് ചിത്രം റിലീസ് ആയത്.ചിത്രത്തിൽ മാധവൻ അവതരിപ്പിച്ച കാർത്തിക്ക് എന്ന കഥാപാത്രവും ശാലിനിയുടെ ശക്തി എന്ന കഥാപാത്രവും ഇന്നും അനശ്വരമാണ്.
ശക്തിയുടേയും കാർത്തിക്കിന്റെയും ജീവിതങ്ങൾ ഒന്നാവുന്നതും ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആവിഷ്കാരമാണ് ‘അലൈപായുതേ’.പി സി ശ്രീറാമിന്റെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത ശക്തിയുടേയും കാർത്തിക്കിന്റേയും പ്രണയത്തിന് ജീവൻ പകർന്നതിൽ എ ആർ റഹ്മാൻ പകർന്ന സംഗീതത്തിന്റെ പങ്ക് ചെറുതല്ല.വർഷങ്ങൾക്കിപ്പുറവും ചിത്രത്തിലെ ഓരോ ഗാനവും ഹിറ്റ് ചാർട്ടിൽ തന്നെയുണ്ട്.
മാധവൻ ചിത്രത്തെക്കുറിച്ചുള്ള തന്റെ ഓർമ്മ ട്വീറ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ്.’കാതൽ സടുഗുടുഗുടൂ..’എന്ന ഗാനത്തിൽ താൻ പാടി അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ നേരിട്ട ബുദ്ധിമുട്ടാണ് മാധവൻ കുറിച്ചിരിക്കുന്നത്.
ഗാനത്തിനിടയിൽ ചില സീനുകൾ റിവേഴ്സിലാണ് കാണിച്ചിരിക്കുന്നത്. ഗാനത്തിന്റെ ചിത്രീകരണ വേളയിൽ റിവേഴ്സിൽ വരുന്ന സീനുകളിൽ വരികൾക്ക് കൃത്യമായി ലിപ്സിങ്ക് ലഭിക്കാൻ വേണ്ടി ചില വരികൾ തിരിച്ചു പാടികൊണ്ടാണ് അഭിനയിക്കേണ്ടി വന്നതെന്ന് താരം എഴുതുന്നു.തന്റെ ആദ്യ ചിത്രമായ അലൈപായുതേയിലെ ആ സീനിനെക്കുറിച്ചോർക്കുമ്പോൾ ഇന്നും ഒരുതരം പിരിമുറുക്കം താൻ അനുഭവിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
അലൈപായുതേയിലൂടെ തന്റെ അഭിനയ ജീവിതം ആരംഭിച്ച മാധവൻ ഈ ചിത്രത്തോടെ റൊമാന്റിക് ഹീറോ ആയി മാറി. അതിനുശേഷം അദ്ദേഹം മണിരത്നത്തിനൊപ്പം സ്ഥിരമായി അഭിനയിച്ചു. ‘ഡും ഡും ഡും’,’കന്നത്തിൽ മുത്തമിട്ടാൽ’ ,’ആയുധമെഴുത്ത്’ ,’ഗുരു’ എന്നീ ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിൽ മാധവൻ എത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക