കോവിഡ് 19 പരിശോധനക്ക് സഹായകമാവാന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ആര്.ടി.പി.സി.ആര് ലബോറട്ടറികള്‍ സജ്ജമായി. പരിശോധന ഫലം രണ്ടര മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന റിയല്‍ ടൈം റിവേഴ്സ് ട്രാന്‍സ്ക്രിപ്ഷന്‍ പോളിമറേസ് ചെയിന്‍ റിയാക്ഷന് പരിശോധന സംവിധാനമാണിത്.
ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ജില്ലയില്‍ നിന്നുള്ള സാംപിളുകള്‍ പ്രധാനമായി പരിശോധിച്ചിരുന്നത്. ഇതിന് കാലതാമസം നേരിടുന്നതിനെ തുടര്‍ന്നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പുതിയ സംവിധാനം ക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
ദിവസേന 180 സാംപിളുകളാണ് ലാബില്‍ പരിശോധിക്കാൻ സാധിക്കുന്നത്. രണ്ട് പി.സി.ആര് ഉപകരണങ്ങളാണ് മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയിട്ടുള്ളത്. ഒന്നേകാല്‍ കോടി രൂപയാണ് ലാബ് സജ്ജീകരണത്തിന് ഇതുവരെ ചെലവായുട്ടുള്ളത്.
നിപ്പ കാലത്ത് പ്രത്യേക പരിശീലനം കിട്ടിയ ഡോക്ടര്‍മാർക്കാണ് ലാബിന്റെ ചുമതല. ഐ.സി.എം.ആറിന്റെ അനുമതിയോടു കൂടി വിവിധ വൈറസ് രോഗങ്ങളുടെ പരിശോധനയും പുതിയ ലാബില്‍ നടത്താൻ സാധിക്കും.
89 ലക്ഷത്തിലേറെ രൂപ സർക്കാർ ഇതിനായി അനുവദിച്ചിട്ടുണ്ട് പി.ടി.തോമസ് എം എൽ എ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 27.57 ലക്ഷം രൂപ ചെലവില്‍ ബയോ സേഫ്റ്റി ക്യാബിനറ്റുകളും ഹൈബി ഈഡന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 36 ലക്ഷം രൂപ ചെലവില്‍ പരിശോധന കിറ്റുകളും ലാബിലേക്ക് അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക