ബെയ്ജിങ് : അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനു ഡോക്ടർമാർക്കു കൊറോണ പ്രതിരോധ കുത്തിവയ്പ് നൽകാൻ പദ്ധതിയുമായി ചൈന. ഈ വർഷം അവസാനത്തോടെ ഇതു നടപ്പാക്കാനാണ് ആലോചനയെന്നു ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഡയറക്ടർ ഗാവോ ഫു പറഞ്ഞു.
ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനു വേണ്ടിയാണ് ഇത്. എല്ലാവരുടേയും സംയുക്ത പരിശ്രമത്തിലൂടെ ചൈന വാക്സിൻ വികസിപ്പിക്കുമെന്നാണ് കരുതുന്നതെന്നും ഗാവോ ഫു പറഞ്ഞു.
നിലവിലെ സാഹചര്യമനുസരിച്ച് നവംബറിൽ ശീതകാലം ആരംഭിക്കുന്നതോടെ രാജ്യത്തു കോവിഡിന്റെ രണ്ടാം വ്യാപനമുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം. വിദേശത്തുള്ള ചൈനീസ് പൗരന്മാർ കൂട്ടമായി തിരിച്ചെത്തുന്നതും സ്ഥിതി വഷളാക്കിയേക്കും.
മൂന്നു കോവിഡ് വാക്സിനുകൾക്കാണ് ക്ലിനിക്കൽ പരീക്ഷണം നടത്താൻ ചൈനീസ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
ഇതിൽ അക്കാദമി ഓഫ് മിലിട്ടറി സയൻസസിനു കീഴിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിലിട്ടറി മെഡിസിൻ വികസിപ്പിച്ചെടുത്ത വാക്സിന്റെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം മാർച്ച് അവസാനം പൂർത്തിയാകുകയും രണ്ടാംഘട്ടം ഏപ്രിൽ 12ന് ആരംഭിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക