ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ് ഓസ്ട്രേലിയയുടെ ഷെയ്ൻ വോൺ. വോണിന്റെ പുകവലിപ്രിയം (കു) പ്രസിദ്ധമാണ്. വോണിന്റെ ‘പുകവലി പ്രേമ’വുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് വോണിന്റെ സഹതാരവും ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റനുമായ മൈക്കൽ ക്ലാർക്ക്. ഒരിക്കൽ ആറു പായ്ക്കറ്റ് സിഗററ്റിനു വേണ്ടി ഷെയ്ൻ വോൺ അണ്ടർവെയറും സോക്സും ഉപേക്ഷിച്ച സംഭവം ഒരു റേഡിയോ പരിപാടിയിലാണ് ക്ലാർക്ക് വെളിപ്പെടുത്തിയത്.
2006 ലെ ആഷസ് പരമ്പരയാണ് പശ്ചാത്തലം. പരമ്പരയ്ക്കുള്ള ഒരുക്കങ്ങൾക്കായി ഓസീസ് താരങ്ങളുടെ മൂന്നു ദിവസത്തെ ക്യാംപ് നടക്കുകയാണ്. ക്യാംപിലക്ക് ഓസീസ് താരങ്ങൾക്ക് വളരെ കുറച്ചു സാധനങ്ങൾ കൊണ്ടുപോകാനേ അനുവാദമുണ്ടായിരുന്നുള്ളൂ. രണ്ട് ടീ ഷർട്ട്, ഒരു ജോടി പാന്റ്സ്, മൂന്നു ജോഡി സോക്സ്, മൂന്നു ജോഡി അണ്ടർവെയർ, ജോഗർ, തൊപ്പി തുടങ്ങിയവയ്ക്കു മാത്രമാണ് അന്നത്തെ പരിശീലകൻ ജോൺ ബുക്കാനൻ അനുമതി നൽകിയത്. സിഗററ്റില്ലാതെ ജീവിക്കാൻ നിർവാഹമില്ലാത്ത വോണിന് ഇത് സഹിക്കുമോ?
‘പുകവലിക്കാതെ ജീവിക്കാൻ വയ്യാത്ത വോണിന് കോച്ചിന്റെ തീരുമാനം വല്ലാത്ത തിരിച്ചടിയായി. സിഗററ്റ് കൊണ്ടുപോകാൻ സമ്മതിച്ചില്ലെങ്കിൽ ക്യാംപിനു വരുന്നില്ലെന്നായിരുന്നു വോണിന്റെ നിലപാട്. സംഭവം ഏതാണ്ട് അഞ്ചാം ലോക മഹായുദ്ധം പോലെയായി’ – ക്ലാർക്ക് വിശദീകരിച്ചു.
ഇതോടെ പരിശീലകൻ ജോൺ ബുക്കാനൻ വോണിനു മുന്നിൽ ഒരു നിർദ്ദേശം വച്ചു. കൊണ്ടുപോകുന്ന ഓരോ സിഗററ്റ് പായ്ക്കറ്റിനും പകരം അനുവദിക്കപ്പെട്ട സാധനങ്ങളിൽ എന്തെങ്കിലും ഒന്ന് ഉപേക്ഷിക്കണം! സിഗററ്റ് കൊണ്ടുപോകാനായി അണ്ടർവെയറും സോക്സും ഉപേക്ഷിക്കാനായിരുന്നു വോണിന്റെ തീരുമാനം.
‘വോൺ അപ്പോൾത്തന്നെ അദ്ദേഹത്തിന്റെ മൂന്നു ജോഡി അണ്ടർവെയറും മൂന്നു ജോഡി സോക്സും ഉപേക്ഷിച്ചു. പകരം ആറു പായ്ക്കറ്റ് സിഗററ്റ് ബാഗിലാക്കുകയും ചെയ്തു’ – ക്ലാർക്ക് വെളിപ്പെടുത്തി.
‘മൂന്നു ദിവസത്തെ ക്യാംപിനിടെ ഒരു രാത്രി ആളൊഴിഞ്ഞ പ്രദേശത്ത് സ്ലീപ്പിങ് ബാഗ് മാത്രം നൽകിയാണ് ഞങ്ങളെ ഉറങ്ങാൻ വിട്ടത്. അന്ന് രാത്രി കിടക്കുമ്പോൾ ആ പ്രദേശത്ത് ആകെയുണ്ടായിരുന്ന വെളിച്ചം വോണിന്റെ സിഗരറ്റിന്റേത് മാത്രമായിരുന്നു’ – ക്ലാർക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക