കാസര്‍കോട് ജില്ലയിലെ ഉള്‍ഗ്രാമമായ പുത്തിഗെ പള്ളത്ത് താമസിക്കുന്ന ധര്‍മ്മത്തടുക്കയിലെ അബ്ദുള്‍ ഹമീദിന്റെയും ആയിഷത്ത് മിസ്റ യുടെയും മകളായ നാലു വയസുകാരി ഫാത്തിമത്ത് ഷഹലയുടെ കണ്ണിന് അര്‍ബുദമാണ്. തമിഴ്നാട്ടില്‍ ചെന്നൈയിലെ ശങ്കര നേത്രാലയയില് മുടങ്ങാതെ കീമോതെറാപ്പി ചെയ്യണം. ലോക് ഡൗണില്‍ മകളുടെ ചികിത്സ മുടങ്ങുമെന്ന ആശങ്കയില്‍ കഴിയുകയായിരുന്നു ഈ കുടുംബം. സംസ്ഥാന യുവജന കമ്മീഷനംഗം കെ. മണികണ്ഠന് ഈ വിവരമറിഞ്ഞതോടെയാണ് ചികിത്സയ്ക്കുള്ള വഴി തുറന്നത്. മണികണ്ഠന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് ആരോഗ്യ-സാമൂഹ്യനീതി – വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉടന്‍ വിഷയത്തില്‍ ഇടപ്പെട്ടു. കേരള സോഷ്യല്‍ സെക്യുരിറ്റി മിഷന്റെ വീ കെയര്‍ പദ്ധതിയിലുള്‍പ്പെടുത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്കി. ഇന്ന് തന്നെ ആംബുലന്‍സില്‍ ഫാത്തിമത്ത് ഷഹലയെ ചെന്നൈ ആശുപത്രിയിലേക്ക് കൊണ്ടു പോകുമെന്ന് കേരള സോഷ്യല്‍ സെക്യുരിറ്റി മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ് അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിലെ ഈ കുട്ടിക്കും കുടുംബത്തിനും സൗജന്യമായി യാത്രാ സൗകര്യമൊരുക്കും. ചികിത്സയും മരുന്നും സൗജന്യമാണ്. ലോക്ഡൗണില്‍ ചികിത്സ വഴിമുട്ടിയപ്പോള്‍ സര്‍ക്കാര്‍ സഹായമെത്തിയതില് ഒരു നാടാകെ ആശ്വസിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക