ചില സത്യവാങ് മൂല കള്ളത്തരങ്ങള്‍ ഇതാ…
ചക്ക വാങ്ങാൻ പോകുന്നു!
∙‘തറവാട്ടിൽ നിന്നു ചക്ക വാങ്ങിവരാൻ അമ്മ പറഞ്ഞു.’ സ്കൂട്ടറിൽ ചക്കയുമായെത്തിയ പതിനേഴുകാരൻ, പൊലീസ് തടഞ്ഞപ്പോൾ കാണിച്ചുകൊടുത്ത സത്യവാങ്മൂലത്തിലെ വരികളാണിത്. അമ്മയുടെ വണ്ടിയിലായിരുന്നു പയ്യന്റെ യാത്ര.
വീട്ടിൽ പറഞ്ഞിട്ടാണോ പയ്യൻ വണ്ടിയെടുത്തതെന്നറിയാൻ പൊലീസ് അമ്മയുടെ ഫോൺ നമ്പറിൽ വിളിച്ചു. മകൻ നന്നായി വണ്ടിയോടിക്കുമെന്നും താൻ തന്നെയാണ് സ്കൂട്ടർ കൊടുത്തതെന്നും അമ്മ പറഞ്ഞു. ഇതോടെ മകനെ വിട്ടയച്ച ശേഷം അമ്മയുടെ പേരിൽ പൊലീസ് കേസെടുത്തു. വാഹനവും പിടിച്ചെടുത്തു.
കൊരട്ടിയിൽ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ പിടിയിലായ യുവാവ് സത്യവാങ്മൂലം ഹാജരാക്കി. അമ്മൂമ്മ അസുഖം ബാധിച്ചു കിടപ്പിലാണെന്നും കാണാൻ പോവുകയാണെന്നും സത്യവാങ്മൂലത്തിലെഴുതിയിരുന്നു. വിശ്വാസം പോരെന്നു തോന്നിയപ്പോൾ പൊലീസ് യുവാവിനോട് അമ്മൂമ്മയുടെ ഫോൺ നമ്പർ തരാൻ ആവശ്യപ്പെട്ടു.
തന്റെ ഫോണിൽ അമ്മൂമ്മ എന്നു സേവ് ചെയ്തിരുന്ന നമ്പർ യുവാവ് പൊലീസിനു നൽകി. പൊലീസ് വിളിച്ചപ്പോൾ മറുതലയ്ക്കലൊരു കിളിനാദം. യുവാവിന്റെ 19 വയസുകാരിയായ കാമുകിയായിരുന്നു അങ്ങേത്തലയ്ക്കൽ!
കൊരട്ടി കുലയിടം കവലയിൽ വാഹന പരിശോധന നടക്കുമ്പോൾ 2 യുവാക്കൾ സ്കൂട്ടറിലെത്തി. എവിടെ പോകുന്നുവെന്നു ചോദിച്ചപ്പോൾ യുവാക്കൾ സത്യവാങ്മൂലം നീട്ടി. ശർക്കര വാങ്ങാൻ പോകുന്നുവെന്നായിരുന്നു സത്യവാങ്മൂലത്തിൽ.
സംശയം തോന്നിയ പൊലീസ് സംഘം യുവാക്കളെ വിരട്ടിയപ്പോൾ യഥാർഥ സത്യം പുറത്തെത്തി. വീട്ടിലിരുന്നു സിഗരറ്റ് വലിക്കാൻ പറ്റാത്തതുകൊണ്ടു സ്വൈരമായി ഒന്നു വലിക്കാൻ പുറത്തിറങ്ങിയതായിരുന്നു കക്ഷികൾ.
വധു ഗര്‍ഭിണിയാണ്!
ജില്ലാതിർത്തിയിലെ വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ യുവാവ് പൊലീസിനു നേരെ സത്യവാങ്മൂലം നീട്ടി. യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചു യുവാവ് എഴുതിയിരുന്നതുകണ്ട ഉദ്യോഗസ്ഥർ അന്തംവിട്ടു. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി ഗർഭിണിയാണെന്നും ആരോഗ്യസ്ഥിതി അറിയാൻ പോകുകയാണെന്നും സത്യവാങ്മൂലത്തിൽ കുറിച്ചിരുന്നു.
യുവാവ് എഴുതിയതിലെ അബദ്ധമായിരിക്കുമെന്നു പൊലീസ് സംശയിച്ചെങ്കിലും സംഭവം സത്യമെന്നു യുവാവ് ആവർത്തിച്ചു. സംശയം തീരാതെ പൊലീസ് പ്രതിശ്രുത വധുവിന്റെ വീട്ടിലേക്കു വിളിച്ചു വിവരം തിരക്കി. അവരും വിവരം ശരിവച്ചതോടെ രണ്ടുകൂട്ടരുടെയും സ്വകാര്യതയെ മാനിച്ചു കൂടുതൽ വിവര ശേഖരണത്തിനു നിൽക്കാതെ പൊലീസ് യുവാവിനെ യാത്ര തുടരാൻ അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക