കൊച്ചി : ജർമനിയിൽ മരിച്ച അങ്കമാലി സ്വദേശിയായ നഴ്സിന് രോഗലക്ഷണങ്ങൾ കാണിച്ച ശേഷവും പരിശോധനയിൽ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നെന്ന് ബന്ധുക്കൾ. മൂക്കന്നൂർ പാലിമറ്റം പ്രിൻസി സേവ്യർ (54) ആണ് കൊളോണിൽ കോവിഡ് ബാധിതയായി മരിച്ചത്. ഇവരെ നേരത്തെ രണ്ടു കോവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവായിരുന്നു ഫലം. അതേസമയം പനിയും ചുമയുമടക്കം കോവിഡിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.
മൂന്നാഴ്ച ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു മരണം. മൂന്നാമത്തെ പരിശോധനയിലാണ് രോഗമുണ്ടെന്ന് സ്ഥിരീകരിക്കാനായതെന്നും ബന്ധുക്കൾ പറഞ്ഞു.
ജർമനിയിലെ കൊളോണിൽ വൃദ്ധസദനത്തിൽ നഴ്സായി ജോലി ചെയ്തിരുന്നിടത്തു നിന്നാണ് രോഗം പകർന്നതെന്നാണ് കരുതുന്നത്. ഇവിടെ രോഗം ബാധിച്ച ആളുകളെ ശുശ്രൂഷിച്ചിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതോടെ ജോലിക്കു പോകുന്നത് നിർത്തുകയും പരിശോധനകൾ നടത്തുകയുമായിരുന്നു.
രോഗം രൂക്ഷമായി ഐസിയുവിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പ് ബന്ധുക്കളെ വിളിച്ച് സംസാരിച്ചിരുന്നു. പ്രിൻസിയും കുടുംബവും കഴിഞ്ഞ വർഷം സഹോദരപുത്രിയുടെ വിവാഹത്തോട് അനുബന്ധിച്ച് നാട്ടിൽ വന്ന് മടങ്ങിയതാണ്. ഭർത്താവ് വെട്ടിത്തുരുത്ത് കാർത്തികപ്പിള്ളിൽ സേവ്യർ ജർമനിയിൽ തന്നെയാണുള്ളത്. മൃതദേഹം അവിടെത്തന്നെ സംസ്കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മകൾ ആതിര ലണ്ടനിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക