90 കളിലെ ക്രിക്കറ്റ് പ്രേമികൾ തമ്മിലുള്ള ഫാൻ ഫൈറ്റിൽ സ്ഥിരമായി വരാറുള്ള തർക്കങ്ങളിലൊന്നായിരുന്നു സച്ചിൻ- അസ്ഹർ ക്രിക്കറ്റ് പ്രേമികൾ തമ്മിലുള്ളത്. നമ്മുടെ സിനിമാലോകത്തെ മമ്മൂട്ടി- മോഹൻ ലാൽ ഫൈറ്റ് എന്നൊക്കെ പറയാറുള്ളത് പോലെ തന്നെ. ആന്റിന തിരിച്ച് ദൂരദർശന്റെ ക്ലിയറൊപ്പിച്ച് ടി വിയ്ക്ക് മുന്നിൽ കാത്തിരിക്കുന്ന കാണികൾക്കു മുന്നിൽ ഇരുവരും ബാറ്റ് കൊണ്ട് പ്രാസവും വൃത്തവുമൊപ്പിച്ച കവിത എഴുതാറുള്ളത് അക്കാലങ്ങളിൽ സ്ഥിരമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ഏതാണ്ട് 22 വർഷങ്ങൾക്കു മുമ്പ് തന്റെ 25 ാമത്തെ വയസിൽ ഷാർജയിലെ 11 ആസ്ട്രേലിയക്കാരെയും ഒപ്പം ചീറിയടിച്ച മണൽക്കാറ്റിനേയും പ്രതിരോധിച്ച് സച്ചിൻ നേടിയ രണ്ട് സെഞ്ച്വറികൾ ക്രിക്കറ്റ് പ്രേമികൾ വീണ്ടുമോർത്തത്. ഓസീസിനെതിരെ അവസാന ലീഗ് മാച്ചിലും ഫൈനലിലും സെഞ്ച്വറിയടിച്ച സച്ചിൻ ഏതാണ്ട് ഒറ്റയ്ക്കു തന്നെയാണ് ഇന്ത്യയെ വിജയകിരീടം ചൂടിച്ചത്. അവസാന ലീഗ് മാച്ചിൽ 143 റൺസായിരുന്നു സച്ചിന്റെ വില്ലോയിൽ നിന്ന് വിരിഞ്ഞതെങ്കിൽ ഫൈനലിൽ നേടിയത് 134 റൺസ്.
സച്ചിന്റെ ഫോമിന്റെ ഉത്തുംഗതിയിലുള്ള വിളയാട്ടം എന്നത് പോലെ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു അത്. 1990 കളുടെ തുടക്കത്തിലാണ് അസ്ഹർ ഇന്ത്യൻ ക്യാപ്റ്റനയി അപ്രതീക്ഷിതമായി ക്യാപ്റ്റനാവുന്നത്. ക്യാപ്റ്റൻസിയുടെ ആദ്യകാലങ്ങൾ അസ്ഹറിനെ സംബന്ധിച്ചിടത്തോളം ശരാശരിയായിരുന്നു. ലോർഡ്സിൽ ഗ്രഹാം ഗൂച്ച് നേടിയ ത്രിപ്പിൾ സെഞ്ച്വറിയെല്ലാം തളയ്ക്കാനുള്ള മരുന്നില്ലാതെ ഫീൽഡിൽ നിന്ന് നോക്കിനിൽക്കാനേ അസ്ഹറിനു കഴിഞ്ഞുള്ളൂ. എങ്കിലും 1993 ആയപ്പോയപ്പോഴേക്കും കാര്യങ്ങൾ മാറിമറിഞ്ഞു. അതിന് കടപ്പാടാവട്ടെ, ഇംഗ്ലണ്ടിനെതിരെ ഈഡൻ ഗാർഡൻസിൽ നേടിയ 197 പന്തിൽ 182 റൺസടിച്ചു കൂട്ടിയ അസാധാരണ ഇന്നിങ്സും.
വിദേശങ്ങളിൽ ഇന്ത്യ പരാജയമാവുമ്പോഴും ഹോം സീരീസുകളിൽ അസ്ഹറിനു കീഴിൽ ഇന്ത്യ പരമ്പരകൾ നേടിത്തുടങ്ങിയ കാലഘട്ടം കൂടിയായിരുന്നു അത്. എങ്കിലും 1996 ലോകകപ്പിനു ശേഷം കാര്യങ്ങൾ മാറിമറിയുകയും ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ സച്ചിനിലേക്ക് ക്യാപ്റ്റൻസി വന്നു ഭവിക്കുകയും ചെയ്തു. അതോടെ അസ്ഹറിന് ടീമിൽ നിന്നു തന്നെ മാറിനിൽക്കേണ്ടി വന്നു.
സച്ചിൻ- അസ്ഹർ ഫാൻസ് തർക്കങ്ങൾ രൂക്ഷമാവുന്ന കാലഘട്ടം കൂടിയായിരുന്നു അത്. ക്യാപ്റ്റൻസിയിൽ സച്ചിന്റെ തുടക്കം ഗംഭീരമായിരുന്നു എന്ന് തന്നെ പറയാം. ആസ്ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര വിജയവും ടൈറ്റാൻ കപ്പും വിജയത്തുടക്കമായി. എന്നാൽ ഡർബൻ ടെസ്റ്റിൽ 100 നും 66 നും ഓൾ ഔട്ടായതോടെ സച്ചിന്റെ ക്യാപ്റ്റൻസിയിൽ വിള്ളലുകൾ വന്നുതുടങ്ങി. ബ്രിഡ്ജ്ടൗണിൽ 120 റൺസ് ചേസ് ചെയ്യാൻ പോലുമാവാതെ പോയ ടീമിനെതിരെ വിമർശനങ്ങൾ നീണ്ടു. ടെസ്റ്റിൽ പരാജയങ്ങൾ മാത്രം സ്ഥിരമായി.
തന്റെ ടീമിൽ എവിടെ ബാറ്റ് ചെയ്യണമെന്ന ആശയക്കുഴപ്പത്തിൽ ഉഴലുകയായിരുന്നു സച്ചിൻ അപ്പോൾ. 1997മെയിന്റേയും ഡിസംബറിന്റേയും ഇടയ്ക്ക് സച്ചിന് നേടാൻ കഴിഞ്ഞത് 22 ഇന്നിങ്സുകളിൽ നിന്നായി കേവലം നാല് അർധസെഞ്ച്വറികൾ മാത്രമേ സച്ചിന് നേടാൻ കഴിഞ്ഞുള്ളൂ. ഇതോടെ ധാക്കയിലെ സിൽവർ ജൂബിലി ഇൻഡിപെൻഡൻസ് കപ്പാവുമ്പോഴേക്കും അസ്ഹർ ക്യാപ്റ്റനായി തിരിച്ചെത്തുകയും ചെയ്തു.
അസ്ഹറിന്റെ ക്യാപ്റ്റൻസിയുടെ രണ്ടാമിന്നിങ്സിൽ സച്ചിൻ ധാക്ക ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളിലും അർധസെഞ്ച്വറികളുമായി തിളങ്ങി. 54, 67, 95 എന്നിങ്ങനെയായിരുന്നു സ്കോറുകൾ. പുറത്ത് സച്ചിൻ- അസ്ഹർ സ്വരച്ചേർച്ചയില്ലായ്മയെക്കുറിച്ചുള്ള കഥകളൊക്കെ വ്യാപിച്ചിരുന്നു ആ സമയത്ത്. ആ കാലത്തെക്കുറിച്ച് അസ്ഹർ ഇപ്പോൾ ഓർമിക്കുന്നത് ഇങ്ങനെ. എനിക്കങ്ങനെ ആരുമായും പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. സച്ചിൻ എന്റെ ടീമിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നല്ലോ അന്ന്.
ജനങ്ങൾക്ക് അന്ന് ഞങ്ങൾ തമ്മിൽ വലിയ പ്രശ്നത്തിലാണ് എന്ന ഒരു ധാരണയുണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷേ, അങ്ങനെയല്ല സത്യം. സച്ചിന്റെ ഒറ്റയാൾ പോരാട്ടം കൊണ്ട് മാത്രം ഞങ്ങൾ ഒരുപാട് മത്സരം ജയിച്ചിരുന്ന കാലമായിരുന്നു അത്. എല്ലാവരും പെർഫോം ചെയ്തിരുന്നെങ്കിലും സച്ചിനായിരുന്നു ഞങ്ങളുടെ മെയിൻ കളിക്കാരൻ. അസ്ഹർ ഓർക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക