കേരളത്തിൽ കോവിഡ് മുക്തമായി ഗ്രീൻ സോൺ പ്രഖ്യാപിച്ച രണ്ട് ജില്ലകളായിരുന്നു കോട്ടയവും ഇടുക്കിയും. കഴിഞ്ഞ ദിവസങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഓറഞ്ച് സോണിലേക്കും പിന്നീട് റെഡ് സോണിലേക്കും ഇരു ജില്ലകളും നീങ്ങി. കോട്ടയത്ത് നാല് ദിവസത്തിനുളളിൽ 17 പേർക്കും ഇടുക്കിയിൽ 14 പേർക്കുമാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇരു ജില്ലകളിലും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. നിരവധി പ്രദേശങ്ങളെ തീവ്രബാധിത മേഖലകളാക്കി തിരിച്ചു.
കോട്ടയം ജില്ലയിലെ ഏഴ് പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ ഏഴ് വാർഡുകളും തീവ്രബാധിത പ്രദേശങ്ങളാണ് ഇപ്പോൾ. മൂന്ന് ദിവസത്തേക്ക് അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇരുജില്ലകളിലും പ്രവർത്തനാനുമതി. ജനങ്ങൾ ഏറ്റവും അത്യാവശ കാര്യത്തിന് മാത്രമേ പുറത്തിറങ്ങാവു എന്നാണ് നിർദേശം. കൂടാതെ പൊലീസിന്റെ കർശന നിരീക്ഷണവും പരിശോധനയുമുണ്ട്. ജില്ലകളിൽ സമൂഹവ്യാപന സാധ്യത നടന്നോ എന്നറിയാനായി വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നായി ദിവസവും സാംപിളുകൾ ശേഖരിച്ച് പരിശോധിക്കുന്നുമുണ്ട്.
കോട്ടയം ജില്ലയിൽ രോഗവ്യാപനം കൂടിയതോടെ എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ കോട്ടയവുമായുള്ള അതിർത്തി അടയ്ക്കുകയും പരിശോധന കർശനമാക്കുകയും ചെയ്തിട്ടുണ്ട്. ഇടുക്കിയിലും തമിഴ്നാടുമായുളള അതിർത്തി അടക്കുകയും കർശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് വാഹനങ്ങളെ കയറ്റിവിടുകയും ചെയ്യുന്നത്. കോട്ടയം–ആലപ്പുഴ ജില്ലാ അതിർത്തികളായ വാലടി, കുമരങ്കരി റോഡുകൾ പൂർണമായി അടയ്ക്കാൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.
കൂടാതെ അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ വാഹനങ്ങള്‍ പുറത്തിറക്കാന്‍ പാടില്ല. ആവശ്യ ഭക്ഷ്യ വസ്തുക്കളുടെ കടകൾ 11 മുതൽ അഞ്ച് മണി വരെ മാത്രമാണ് തുറക്കാൻ അനുമതി. എന്നാല്‍ ഹോട്ടൽ, ബേക്കറി, തട്ടുകട തുടങ്ങിയവ തുറക്കാൻ പാടില്ല. മെഡിക്കൽ ആവശ്യങ്ങൾക്ക് ഒഴികെ ജില്ലക്ക് പുറത്തേക്കുള്ള യാത്രകൾക്ക് വിലക്കുണ്ട്. നിർമ്മാണ പ്രവർത്തനങ്ങളും, തോട്ടം മേഖലയിലെ ജോലികളും നിർത്തി വയ്ക്കണമെന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
ഹോട്ട് സ്പോട്ടുകളിൽ പൊലീസ് മാർക്ക് ചെയ്ത കണ്ടെയ്ന്മെന്റ് സോണുകളില്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാന്‍ പാടില്ല. കണ്ടെയ്ന്മെന്റ് സോണുകളില്‍ പ്രവേശനത്തിനും പുറത്തേക്ക് പോകുന്നതിനും രണ്ടു പോയിന്റുകള്‍ മാത്രമേ അനുവദിക്കൂ.
ഈ പോയിന്റുകള്‍ റവന്യൂ/ പൊലീസ് പാസ് മുഖേനയാണ് നിയന്ത്രിച്ചിരിക്കുന്നത്.റേഷന്‍ കടകള്‍ ഒഴികെയുള്ള കടകളോ സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കാന്‍ പാടില്ല. അതേസമയം പാചകവാതക വിതരണം ഉണ്ടായിരിക്കും. അവശ്യ ഭക്ഷ്യ വസ്തുക്കൾ, മരുന്നുകൾ എന്നിവ ആവശ്യമുളളവർക്ക് സന്നദ്ധ സേവകർ വഴി വീടുകളിൽ എത്തിച്ച് നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക