കൊവിഡ് പിടിപ്പെട്ട് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് ഗായികയാണ് കനിക കപൂര്‍.രോഗമുക്തയായ കനിക ഇപ്പോൾ മാതാപിതാക്കൾക്കൊപ്പം ലഖ്നൗവിലാണ് ഉള്ളത്. ലണ്ടനിൽ നിന്നും തിരിച്ചെത്തിയ ശേഷമാണ് കനികയ്ക്ക് കൊവിഡ് പിടിപെട്ടത്. രോഗം കണ്ടെത്തിയ ശേഷം കനികാ കപൂറിനെതിരെ ലക്നൗ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമം ഐപിസി 188, 269, 270 പ്രകാരമാണ് കനികയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രോഗവിവരം മറച്ചുവെച്ചു കൊണ്ട് പൊതുസ്ഥലങ്ങളിൽ പോവുകയും രോഗം പടരാൻ സാഹചര്യം ഒരുക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് കനികയ്ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. എന്നാൽ താൻ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ സമയത്ത് യാത്ര ഉപദേശക സമിതി നിലവിൽ വന്നിരുന്നില്ലെന്നും ക്വാറന്റൈനിൽ പോവാൻ നിർദ്ദേശം ലഭിച്ചിരുന്നില്ലെന്നും കനിക ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
കനിക ബ്രിട്ടനിലും മുംബൈയിലും ലഖ്നൗവിലും വെച്ച് സമ്പര്‍ക്കം പുലര്‍ത്തിയ ഒരാള്‍ക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അവരുടെയെല്ലാം പരിശോധനാ ഫലം നെഗറ്റീവാണെന്നും കനിക എഴുതി.
മാർച്ച് 10നാണ് കനിക മുംബയിൽ എത്തിയത്.അതിനടുത്ത ദിവസമാണ് (മാർച്ച് 11) കുടുംബാംഗങ്ങളെ കാണാൻ വേണ്ടി ലഖ്നൗവിലെത്തിയത്. മാർച്ച് 13, 14 തീയതികളിൽ സുഹൃത്തിന്റെ വിരുന്നിൽ പങ്കെടുത്തു. എന്നാൽ , താൻ ആർക്ക് വേണ്ടിയും പാർട്ടി നടത്തിയിട്ടില്ലെന്നും ആർക്കും രോഗം പടർത്തിയിട്ടില്ലെന്നും കനിക തന്റെ കുറിപ്പിലൂടെ പറയുന്നു.
മാർച്ച് 17 നും 18 നും രോഗലക്ഷണങ്ങൾ കണ്ടു. അടുത്ത ദിവസം കൊവിഡ് പരിശോധനയ്ക്ക് വിധേയയായി. ഇരുപതാം തീയതി പരിശോധനാഫലം പോസിറ്റീവ് ആയി. അങ്ങനെ ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയായിരുന്നു എന്നാണ് കനിക കുറിപ്പിലൂടെ പറയുന്നത്.
മൂന്ന് തവണ പരിശോധനാഫലം നെഗറ്റീവായതിന് ശേഷമാണ് ആശുപത്രി വിട്ടത്. ഇപ്പോൾ വീട്ടില്‍ ഇരുപത്തിയൊന്ന് ദിവസത്തെ ക്വാറന്റീനിൽ കഴിയുകയാണ് കനിക.തന്നെ പരിചരിച്ച ആരോഗ്യ പ്രവർത്തകരോടും കനിക നന്ദി അറിയിക്കുന്നുണ്ട്. ഇത്രയും നാള് ഒന്നും മിണ്ടാതിരുന്നത് തന്റെ ഭാഗത്ത് തെറ്റുളളത് കൊണ്ടായിരുന്നില്ല. സത്യം തെളിയാനും ആളുകള്‍ക്ക് എല്ലാം തിരിച്ചറിയാനുള്ള സമയം കൊടുക്കുകയായിരുന്നു താനെന്നും കനിക പറയുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക