തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സുസജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 150 ല്‍ ഏറെ രാജ്യങ്ങളില്‍നിന്നായി 276000 ല്‍ അധികം പ്രവാസികളാണ് നാട്ടില്‍ തിരിച്ചെത്താന്‍ നോര്‍ക്കയുടെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. പ്രവാസികളെ തിരികെ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എപ്പോള്‍ വിമാനം അനുവദിച്ചാലും സംസ്ഥാനം സജ്ജമാണ്- വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികള്‍ മടങ്ങിയെത്തിയാല്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സെക്രട്ടറിതല സമിതി രൂപീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സമിതിയുടെ ആദ്യ യോഗം ഇന്ന് ചേര്‍ന്നു. യോഗത്തില്‍ വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. മലപ്പുറം, കണ്ണൂര്‍, തൃശൂര്‍ എന്നീ ജില്ലകളില്‍നിന്നാണ് കൂടുതല്‍ പ്രവാസികള്‍ എത്താനുള്ളത്.
വരുന്ന പ്രവാസികളുമായി വിമാനം അവിടെനിന്നും പുറപ്പെടുന്നതിനു മുന്‍പ് തന്നെ യാത്രക്കാരുടെ വിവരം ലഭ്യമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. കളക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി ഓരോ വിമാനത്താവളം കേന്ദ്രീകരിച്ച് രൂപീകരിക്കും. പോലീസ്, ആരോഗ്യവകുപ്പ് എന്നീ വിഭാഗങ്ങള്‍ കമ്മിറ്റിയിലുണ്ടാകും.
വിമാനത്താവളങ്ങളില്‍ വിപുലമായ പരിശോധനാ സംവിധാനം ഉണ്ടാകും. ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരെ വിമാനത്താവളങ്ങളില്‍ നിയമിക്കും. പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തും. വിമാനത്താവള പരിധിയില്‍ വരുന്ന ജില്ലകളില്‍ ക്വാറന്റൈന് ചെയ്യപ്പെടുന്നവരുടെ നിരീക്ഷണ മേല്‍നോട്ടത്തിന് ഡിഐജിമാരെ നിയോഗിക്കും.
രോഗലക്ഷണം ഇല്ലാത്തവരെ വീടുകളിലാവും നിരീക്ഷണത്തിലാക്കുക. വീടുകളില്‍ ഉള്ളവര്‍ക്ക് വൈദ്യപരിശോധന ഉറപ്പാക്കും. ഇതിന് സ്വകാര്യ ഡോക്ടര്‍മാരെയും ഉപയോഗിക്കും. കൃത്യമായ ഇടവേളകളില്‍ വീടികളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും.
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അവരുടെ ആരോഗ്യവിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെയോ സമൂഹമാധ്യമങ്ങള്‍ വഴിയോ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വിവരം നല്‍കിയില്ലെങ്കില്‍ ഇത്തരം ആളുകളുടെ വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി വിവരം ശേഖരിക്കും. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ സൗകര്യം ഇല്ലാത്തവരെ സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈന് കേന്ദ്രങ്ങളിലാക്കും.
വിമാനത്താവളത്തില്‍ എത്തുമ്ബോള്‍ രോഗ ലക്ഷണം പ്രകടമായുള്ളവരെ പ്രത്യേക വാഹനത്തില്‍ സര്‍ക്കാര്‍ തന്നെ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ഇവരുടെ ലഗേജുകള്‍ വീടുകളില്‍ എത്തിക്കുന്ന ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കും. പ്രവാസികളെ താമസിപ്പിക്കുന്നതിന് വിമാനത്താവളത്തിനു സമീപം ആവശ്യമായ സൗകര്യം സര്‍ക്കാര്‍ ഒരുക്കും. പ്രവാസികളെ സമുദ്രമാര്‍ഗം കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിച്ചാല്‍ തുറമുഖം കേന്ദ്രീകരിച്ചും ആവശ്യമായ സജ്ജീകരണം ഏര്‍പ്പെടുത്തുമെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക