ആഷസ് പരമ്പരയിലെ ഒരു ബോളറുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു 2015 ൽ ട്രെന്റ്ബ്രിഡ്ജിൽ വെച്ച് സ്റ്റുവർട്ട് ബ്രോഡ് കാഴ്ചവെച്ചത്. ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗം കുറഞ്ഞ ഇന്നിങ്സുകളിലൊന്നായിരുന്നു അത്. ഓസീസിന്റെ ആദ്യ ഇന്നിങ്സ് വെറും 111 പന്തുകളിൽ അവസാനിച്ചു. അവയിൽ നിന്ന് നേടിയതാവട്ടെ വെറും 60 റൺസും!
15 റൺസ് വഴങ്ങി 8 വിക്കറ്റുകളായിരുന്നു അന്ന് ബ്രോഡ് നേടിയത്. അന്നത്തെ സ്കോർ ബോർഡ് നോക്കി അത്ഭുതപ്പെട്ടു നിൽക്കുന്ന ബ്രോഡിന്റെ ചിത്രം ഏറെ വൈറലായിരുന്നു. ഇപ്പോൾ ആ ടെസ്റ്റിനെക്കുറിച്ച് ഓർമിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബ്രോഡ്. അന്ന് താനായിരുന്നു ക്യാപ്റ്റനെങ്കിൽ ടോസ് കിട്ടിയതിനു ശേഷം ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തേനെ എന്നാണ് ബ്രോഡ് പറയുന്നത്.
അന്നത്തെ പിച്ചിന്റെ കണ്ടീഷൻ കണ്ട് രണ്ടാം ദിനം മുതൽ പേസിനെ തുണയ്ക്കും എന്നായിരുന്നു കരുതിയിരുന്നത്. ബാറ്റിങ്ങിന് ആദ്യമിറങ്ങുന്ന ടീമായിരുന്നു അവിടെ കൂടുതലായും ജയിച്ചിരുന്നത്. എന്നാൽ ടോസ് നേടിയ ക്യാപ്റ്റൻ കുക്ക് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് മത്സരം തുടങ്ങിയപ്പോൾ എനിക്ക് മനസിലായി, എനിക്ക് തെറ്റിയെന്ന്! ബ്രോഡ് ഓർക്കുന്നു.
ഇന്നും ആ ഓർമകൾ മനസിലുണ്ട്. ഓസീസിനെതിരെ വിക്കറ്റുകൾ വീഴ്ത്തുന്നത് എന്നും സന്തോഷം നൽകുന്ന കാര്യമാണ്. അന്ന് സ്കോർ ബോർഡ് കണ്ട് എനിക്ക് വിശ്വസിക്കാനായില്ല.
ട്രെന്റ് ബ്രിഡ്ജ് എനിക്ക് വളരെ കംഫർട്ടബിൾ ആയ ഇടമാണ്. ഇഷ്ടം പോലെ ഓവറുകൾ ഒരു പ്രശ്നവമില്ലാതെ അവിടെ നിന്ന് എറിയാൻ കഴിയും. അന്ന് ഞങ്ങൾ ക്യാച്ചുകളൊന്നും പാഴാക്കിയുമില്ല. ബ്രോഡ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക