രാജ്യാന്തര തലത്തിൽ ഇന്ത്യയിൽ നിന്നും ഉദിച്ചു നിൽക്കുന്ന നക്ഷത്രം എന്നു തന്നെ പറയാം ഇർഫാൻ ഖാനെ. കാൻസർ മൂലം ദീർഘ നാളായി ചികിത്സയിലായിരുന്ന ഇർഫാൻ ഖാൻ മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വെച്ച് അന്ത്യം സംഭവിക്കുമ്പോൾ അത് ബോളിവുഡിലെ വേറിട്ട ശൈലിയിലുള്ള ഒരു അഭിനയ പാടവത്തിന്റെ കൂടി അന്ത്യമായിരുന്നു.
2020 മാർച്ച് 13 നായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രമായ അംഗ്രേസി മീഡിയം റിലീസ് ചെയ്തത്. രാജ്യം കൊറോണ വ്യാപനത്തെത്തുടർന്ന് ലോക് ഡൗണായത് കാരണം തീയേറ്ററുകളിൽ അധികം പ്രദർശിപ്പിക്കപ്പെടാനുള്ള ഭാഗ്യം ആ ചിത്രത്തിനുണ്ടായിരുന്നില്ല. എങ്കിലും ഏതാണ്ട് ഒന്നര വർഷത്തിനു ശേഷം ഇർഫാൻ ഖാന്റേതായി തീയേറ്ററുകളിലെത്തുന്ന പടം കൂടിയായിരുന്നു അത്.
ആ സമയത്ത് ബോളിവുഡിൽ നിന്ന് കുറച്ച് നാളായി വിട്ടുനിന്ന് അർബുദ രോഗത്തെത്തുടർന്ന് ദീർഘ കാലമായി ചികിത്സയിലായിരുന്നു താരം. 2018 ആഗസ്തിൽ ഇറങ്ങിയ ദുൽഖർ സൽമാനൊപ്പം പ്രത്യക്ഷപ്പെട്ട കാർവാൻ ആയിരുന്നു അംഗ്രേസി മീഡിയത്തിനു മുമ്പ് ഇറങ്ങിയ പടം.
അംഗ്രേസി മീഡിയത്തിലൂടെ തകർപ്പൻ തിരിച്ചുവരവായിരുന്നു താരം ആഗ്രഹിച്ചിരുന്നത്. ചിത്രത്തിന്റെ ട്രൈലർ കണ്ട് വരുൺ ധവാൻ, ഫർഹാൻ അക്തർ തുടങ്ങി ബോളിവുഡിലെ മുൻനിര നടൻമാരും അന്ന് ട്വീറ്റുകളുമായി പ്രകീർത്തിച്ചു കൊണ്ട് രംഗത്തെത്തി. ഇർഫാൻ വീണ്ടും തിരിച്ചെത്തിയെന്നായിരുന്നു വരുൺ ധവാന്റെ ട്വീറ്റ്. സ്ക്രീനിൽ ഇങ്ങനെ ഇർഫാനെ കാണുന്നതിലും സന്തോഷം വേറെന്തുണ്ട് എന്ന്ഫർഹാനും ട്വീറ്റ് ചെയ്തു.
പക്ഷേ, എല്ലാ പ്രതീക്ഷകളെയും മാറ്റി വെച്ചു കൊണ്ട് ഇർഫാൻ യാത്രയാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക