ബോളിവുഡിൽ നിന്നും മാറ്റി നിർത്താൻ പറ്റാത്ത പേരാണ് ഇർഫാൻ ഖാൻ. രാജ്യാന്തര തലത്തിൽ ഇന്ത്യയിൽ നിന്നും ഉദിച്ചു നിൽക്കുന്ന നക്ഷത്രം എന്നു തന്നെ പറയാം ഇർഫാൻ ഖാനെ. കാൻസർ മൂലം ദീർഘ നാളായി ചികിത്സയിലായിരുന്ന ഇർഫാൻ ഖാൻ മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വെച്ച് അന്ത്യം സംഭവിക്കുമ്പോൾ അത് ബോളിവുഡിലെ വേറിട്ട ശൈലിയിലുള്ള ഒരു അഭിനയ പാടവത്തിന്റെ കൂടി അന്ത്യമായിരുന്നു.
സ്ഥിരം ബോളിവുഡ് മസാല വേഷങ്ങളിൽ നിന്ന് മാറി തന്റേതായ ഒരു അഭിനയശൈലി എന്നും കാഴ്ചവെച്ചിരുന്നു ഇർഫാൻ ഖാൻ. കഴിഞ്ഞ വർഷം കാൻസർ ബാധയെ തുടർന്ന് ബോളിവുഡിൽ നിന്ന് ഏറെ നാൾ അപ്രത്യക്ഷനായിരുന്നു ഇർഫാൻ ഖാൻ. കാൻസറിനെ തുടർന്ന് ലണ്ടനിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇടയ്ക്ക് തന്റെ ‘ഹിന്ദി മീഡിയം’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘അംഗ്രേസി മീഡിയ’ത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി അദ്ദേഹം ഇന്ത്യയിൽ വന്നിരുന്നു.
ഇതിനിടെ കഴിഞ്ഞ വർഷം തന്റെ തിരിച്ചു വരവും രോഗവിവരങ്ങളും സൂചിപ്പിച്ച് ഇർഫാൻ സോഷ്യൽ മീഡിയയിൽ പുറത്തുവിട്ട കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി താൻ രോഗശമനത്തിന്റെയും ആരോഗ്യം വീണ്ടെടുക്കലിന്റെയും അഭിനയത്തിന്റെയും പാതയിലായിരുന്നെന്നും തന്നെ സ്നേഹിക്കുന്നവരുടേയെല്ലാം അഭ്യർത്ഥന പ്രകാരം തന്റെ വിശേഷങ്ങൾ പങ്കു വെക്കണമെന്നുണ്ടെങ്കിലും ഇപ്പോൾ അതിൽ നിന്നെല്ലാം മാറി നിൽക്കുകയാണെന്നും ജോലിയേയും ആരോഗ്യത്തെയും ഒരുമിച്ച് കൊണ്ട് പോകാൻ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞായിരുന്നു ആ കുറിപ്പ്.
ഈ കുറിപ്പിൽ റിൽകെയുടെ ഒരു കവിതാ ശകലവും അദ്ദേഹം കുറിച്ചിരുന്നു.
“എന്റെ ജീവിതം ഭൂമിയേയും ആകാശത്തേയും ഒട്ടാകെ മൂടുന്ന ഒരു വലയത്തിലാകുന്നു. ഒരു പക്ഷെ ഞാൻ അവസാനം വരെ എത്തില്ലായിരിക്കും, എങ്കിലും അത് വരെ ഞാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. ഞാൻ ദൈവത്തിനൊപ്പം വലം വെക്കുന്നു. ചിലപ്പോൾ അത് പതിനായിരക്കണക്കിന് വർഷങ്ങളോളം നീണ്ട് പോകാം; എന്നിട്ടും ഞാനറിയാതെ പോകുന്നു, ഞാനൊരു ഫാൽക്കണാണോ, കൊടുങ്കാറ്റാണോ, അതോ പാടി തീരാത്ത ഒരു പാട്ടാണോ എന്ന്.”
പ്രശസ്തകവി റൈനർ മരിയ റിൽകയുടെ ഈ വരികളെഴുതിയാണ് ഇർഫാൻ തന്റെ കുറിപ്പ് അന്ന് അവസാനിപ്പിച്ചത്. ഇന്ന് അന്ത്യയാത്രയിൽ പാടി തീരാത്ത പാട്ടിന്റെ ഈണമായി ഇർഫാൻ കുറിച്ച ഈ വരികൾ ആരെങ്കിലും ഓർത്താലും തെറ്റില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക