കണ്ണൂര്‍: സംസ്ഥാനത്ത് അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് രോഗം വന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇതില്‍ ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. ചില ചരക്ക് വണ്ടികള്‍ വന്നപ്പോള്‍ അതിലൂടെ ലഭിച്ചതാണ് എന്ന് വന്നു. ആ കേസുകള്‍ കണ്ടെത്തി ക്വാറന്റൈന് ചെയ്തിട്ടുണ്ട്. നിയന്ത്രണങ്ങള്‍ അയഞ്ഞാല്‍ സ്ഥിതി മാറിപ്പോകാനിടയുണ്ട്.
നിയന്ത്രണം വകവെക്കാതെ കൂട്ടം കൂടാനുള്ള പ്രവണത പലയിടത്തും ഉണ്ട്. കടപ്പുറത്ത് മത്സ്യ ലേലം പാടില്ല എന്ന് പറഞ്ഞിരുന്നു. പകരം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, വിഴിഞ്ഞം കടപ്പുറത്ത് വീണ്ടും ലേലം വിളി നടന്നു. അത് പാടില്ല. ചില കമ്പോളങ്ങളിലും വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്നു. മലപ്പുറത്ത് ഏതോ പ്രചാരണത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ പുറത്തിറങ്ങി.
ഇതുവരെ ഉണ്ടായ രോഗികളുടെ സ്ഥിതി എടുത്താല്‍ രോഗപകര്‍ച്ചയ്ക്ക് കാരണമായി കണ്ടെത്തിയത് അശ്രദ്ധയാണ്. അതുകൊണ്ടാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്. പൊലീസ് നിയന്ത്രിക്കുന്നതില്‍ വിഷമം തോന്നിയിട്ട് കാര്യമില്ല. ബലപ്രയോഗം പാടില്ല എന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത് കണ്ണൂരിലാണ്. 47 പേരാണ് ഇപ്പോഴുള്ളത്. അവിടെ നിയന്ത്രണം കര്‍ശനമായി തുടരും. പൊലീസിന്റെ സ്പെഷ്യല്‍ ട്രാക്കിങ് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. 20 വീടുകള്‍ക്ക് രണ്ടുപേര്‍ എന്ന രീതിയിലായിരിക്കും പൊലീസിനെ നിയോഗിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. 4 പേര്‍ക്ക് രോഗം ഭേദമായി. മലപ്പുറം, കാസര്‍ക്കോട് എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നതും മറ്റൊരാള്‍ക്ക് സമ്പര്‍ക്കം വഴിയും ആണ് രോഗം വന്നത്.
നെഗറ്റീവ് ആയത് പാലക്കാട് 4, കൊല്ലം മൂന്ന്, കണ്ണൂര്‍ കാസര്‍ക്കോട് രണ്ട് വീതം പത്തനംതിട്ട , മലപ്പുറം കോഴിക്കോട് ഒരോരുത്തര് വീത്ം. 497 പേര്‍ക്ക് ഇതുവരെ സ്ഥിരീകരിച്ചു. 111 പേര് ഇപ്പോള്‍ ചികിത്സയിലുണ്ട്. 20711 പേര് നിരീക്ഷണത്തിലുണ്ട്. 20285 പേര് വീടുകളിലും 426 പേര് ആശുപത്രിയിലും ഉണ്ട്. ഇന്ന് 95 പേരെ ആശുപത്രിയിലാക്കി. ഇതുവരെ 25973 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. 25135 രോഗമില്ല എന്ന് ഉറപ്പാക്കി. മുന്‍ഗണനാ വിഭാഗങ്ങളില്‍ പെട്ട 1508 സാമ്പിളില്‍ 897 രോഗമില്ല എന്ന് ഉറപ്പാക്കി.
കണ്ണൂര്‍ 47, ഇടുക്കി 14, കൊല്ലം 12, കാസര്‍ക്കോട് 9, കോഴിക്കോട് 4, മലപ്പുറം തിരുവനന്തപുരം രണ്ട് വീതം, പത്തനതിട്ട, എറണാകുളം പാലക്കാട് എറണാകുളം എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക