രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും ആദ്യ ഘട്ടങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രീന്‍, ഓറഞ്ച് സോണുകളായി തിരിച്ചിട്ടുളള ജില്ലകളില്‍ നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം ബാറുകള്‍ തുറക്കാന്‍ അനുമതിയില്ല. മദ്യത്തില്‍ നിന്നുളള നികുതിയാണ് സംസ്ഥാനങ്ങളുടെ പ്രധാന വരുമാന മാര്‍ഗം. അതുകൊണ്ട് തന്നെ മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് പഞ്ചാബും കേരളവും അടക്കം പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു.
ബാറുകളില്‍ ഇരുന്നുളള മദ്യപാനം അനുവദിക്കാത്ത സാഹചര്യത്തില്‍ പാഴ്സല്‍ മദ്യവില്‍പ്പനയ്ക്ക് ബാറുകള്‍ക്ക് അനുമതി നല്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്യേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന ഉന്നതതല യോഗത്തില്‍ എന്ന് മുതല്‍ മദ്യശാലകള്‍ തുറക്കണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. രണ്ടാം ലോക്ക് ഡൗൺ പൂർത്തിയായ ശേഷം മേയ് നാല് മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക എന്നാണ് കേന്ദ്രം അറിയിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരം ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മദ്യശാലകള്‍ക്കൊപ്പം പാന്‍, ഗുഡ്ക, പുകയില എന്നി ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്ന ആളുകള്‍ തമ്മില്‍ സാമൂഹിക അകലം വേണം, ഒരുസമയത്ത് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല, മാസ്കുകള്‍ നിര്‍ബന്ധമായും ധരിച്ചിരിക്കണം എന്നിങ്ങനെയാണ് നിബന്ധനകള്‍. അതേസമയം പൊതുസ്ഥലങ്ങളില്‍ മദ്യം, പുകയില, പാന്‍മസാല എന്നിവ ഉപയോഗിക്കുന്നതിനുളള നിരോധനം തുടരും.
ഗ്രീൻ, ഓറഞ്ച് സോണുകളിൽ ടാക്സി സർവീസുകൾ നടത്താനുളള അനുമതിയും ഇന്നലെ നൽകിയിട്ടുണ്ട്. എന്നാൽ ഡ്രൈവറെക്കൂടാതെ രണ്ട് പേർക്ക് മാത്രമേ ടാക്സി കാറിൽ യാത്ര ചെയ്യാൻ അനുമതി ഉള്ളൂ. ഇതോടെ ഓൺലൈൻ ടാക്സികൾ അടക്കം നിരത്തിലിറങ്ങിയേക്കും. സ്വകാര്യ വാഹനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.
നാലുചക്ര വാഹനത്തിൽ ഡ്രൈവറെ കൂടാതെ രണ്ട് പേർ, ബൈക്കിൽ രണ്ട് പേർ എന്നിവർക്കാണ് യാത്രാനുമതി. അതേസമയം റെഡ് സോണുകളിൽഅനുവാദമില്ലാതെ വാഹനങ്ങൾ പുറത്തിറക്കാൻ കഴിയില്ല. റെഡ് സോണിൽ നേരത്തെയുണ്ടായിരുന്ന നിരോധനം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക